2011, ഫെബ്രുവരി 20, ഞായറാഴ്‌ച

സങ്കീർത്തനം 9 - മർദ്ദിതന്റെ പ്രത്യാശ


1. പൂർണ്ണ ഹൃദയത്തോടെ ഞാൻ കർത്താവിനു നന്ദിപറയും;
   അവിടുത്തെ അത്ഭുതപ്രവൃത്തികൾ ഞാൻ വിവരിക്കും.
2.      ഞാൻ അങ്ങയിൽ ആഹ്ളാദിച്ചുല്ലസിക്കും;
         അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു 
                                            ഞാൻ സ്തോത്രമാലപിക്കും.
3. എന്തെന്നാൽ എന്റെ എതിരാളികൾ  
            പിന്തിരിഞ്ഞോടിയപ്പോൾ   കാലിടറി വീഴുകയും
                       അങ്ങയുടെ മുമ്പിൽ നാശമടയുകയും ചെയ്തു.
4.      അങ്ങെനിക്കു നീതി നടത്തിത്തന്നിരിക്കുന്നു;
         അങ്ങ് ന്യായാസനത്തിലിരുന്ന്
                     നീതിപൂർവ്വകമായ വിധി പ്രസ്താവിച്ചു.
5. അവിടുന്ന് ജനതകളെ ശകാരിച്ചു;
    അവിടുന്ന് ദുഷ്ടരെ നശിപ്പിച്ചു;
    അവരുടെ നാമം എന്നേയ്ക്കുമായി 
                                  മായിച്ചുകളഞ്ഞു.
6.        ശത്രു നാശക്കൂമ്പാരത്തിൽ അപ്രത്യക്ഷമായിരിക്കുന്നു;
           അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനം ചെയ്തു;
           അവരുടെ സ്മരണപോലും മാഞ്ഞുപോയിരിക്കുന്നു
7. എന്നാൽ കർത്താവ് എന്നേയ്ക്കുമായി 
                           സിംഹാസനസ്ഥനായിരിക്കുന്നു;
    ന്യായവിധിക്കാണ് അവിടുന്ന്  സിംഹാസനം 
                                   സ്ഥാപിച്ചിരിക്കുന്നത്.
8. അവിടുന്ന്  ലോകത്തെ നീതിയോടെ വിധിക്കുന്നു;
   അവിടുന്ന് ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.
9.         കർത്താവ്  മർദ്ദിതരുടെ ശക്തിദുർഗ്ഗമാണ്;
            കഷ്ടകാലത്ത് അവരുടെ  അഭയസ്ഥാനവും.
10. അങ്ങയുടെ  നാമമറിയുന്നവർ
                       അങ്ങിൽ വിശ്വാസമർപ്പിക്കുന്നു;
     കർത്താവേ, അങ്ങയെ അന്വേഷിച്ചവരെ
                              അങ്ങ് ഉപേക്ഷിച്ചിട്ടില്ല.
11.       സീയോനിൽ വസിക്കുന്ന കർത്താവിനു 
                                       സ്തോത്രമാലപിക്കുവിൻ;
            അവിടുത്തെ പ്രവൃത്തികളെ ജനതകളുടെയിടയിൽ
                                                            പ്രഘോഷിക്കുവിൻ.
12. എന്തെന്നാൽ രക്തത്തിനു പ്രതികാരം  ചെയ്യുന്ന
                                  അവിടുന്ന് അവരെ ഓർമ്മിക്കും.
      പീഡിതരുടെ നിലവിളി അവിടുന്ന് മറക്കുന്നില്ല.
13.         കർത്താവേ! എന്നോടു കരുണ കാണിക്കേണമേ!
             മരണകവാടത്തിൽ നിന്ന് എന്നെ ഉദ്ധരിക്കുന്നവനേ,
             വൈരികൾ മൂലം ഞാൻ സഹിക്കുന്ന 
                                          പീഢകൾ കാണണമേ.
14. അങ്ങനെ ഞാൻ  അവിടുത്തെ  സ്തുതികൾ  ആലപിക്കട്ടെ!
     അങ്ങു നൽകിയ വിമോചനമോർത്ത്
15.     സീയോൻപുത്രിയുടെ കവാടങ്ങളിൽ
                                  ഞാൻ  സന്തോഷിക്കട്ടെ!
         തങ്ങൾ കുഴിച്ച കുഴിയിൽത്തന്നെ
                                     ജനതകൾ വീണടിഞ്ഞു;
         തങ്ങൾ  ഒരുക്കിയ കെണിയിൽ
                           അവരുടെ തന്നെ പാദങ്ങൾ കുരുങ്ങി.
16. കർത്താവ് തന്നെത്തന്നെ വെളിപ്പെടുത്തി,
     അവിടുന്ന് ന്യായവിധി നടത്തി,
     ദുഷ്ടർ സ്വന്തം കരവേലകളിൽ കുടുങ്ങി.
17.       ദുഷ്ടർ  പാതാളത്തിൽ പതിക്കട്ടെ!
           ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ.
18. ദരിദ്രർ എന്നേയ്ക്കും വിസ്മരിക്കപ്പെടുകയില്ല;
      പാവങ്ങളുടെ പ്രത്യാശ എന്നേയ്ക്കുമായി  അസ്തമിക്കുകയില്ല.
19.      കർത്താവേ, എഴുന്നേൽക്കേണമേ!
          മനുഷ്യൻ അഹങ്കരിക്കാതിരിക്കട്ടെ!
          ജനതകൾ അങ്ങയുടെ സന്നിധിയിൽ
                                             വിധിക്കപ്പെടട്ടെ!
20. കർത്താവേ, അവരെ ഭയാധീനരാക്കേണമേ!
      തങ്ങൾ  വെറും മർത്ത്യരാണെന്നു
                       ജനതകൾ മനസ്സിലാക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ