2011, ജൂൺ 26, ഞായറാഴ്‌ച

സങ്കീര്‍ത്തനം 29 - കര്‍ത്താവിന്റെ ശക്തമായ സ്വരം






1.  സ്വര്‍ഗ്ഗവാസികളെ, 
           കര്‍ത്താവിനെ സ്തുതിക്കുവിന്‍;
     മഹത്വവും ശക്തിയും അവിടുത്തെതെന്നു
                               പ്രഘോഷിക്കുവിന്‍.
2.        കര്‍ത്താവിന്റെ മഹത്വപൂര്‍ണ്ണമായ 
                          നാമത്തെ സ്തുതിക്കുവിന്‍;
           വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ്
                  അവിടുത്തെ ആരാധിക്കുവിന്‍.
3. കര്‍ത്താവിന്റെ സ്വരം ജലരാശിക്ക് മീതെ 
                                       മുഴങ്ങുന്നു;
    ജലസഞ്ചയങ്ങള്‍ക്കു മീതെ മഹത്വത്തിന്റെ 
           ദൈവം ഇടിനാദം മുഴക്കുന്നു.
4.       കര്‍ത്താവിന്റെ സ്വരം ശക്തി 
                                      നിറഞ്ഞതാണ്‌;
          അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.
5. കര്‍ത്താവിന്റെ സ്വരം 
                ദേവതാരുക്കളെ തകര്‍ക്കുന്നു;
    കര്‍ത്താവ്‌ ലെബനോനിലെ 
                  ദേവതാരുക്കളെ ഒടിച്ചു തകര്‍ക്കുന്നു.
6.      അവിടുന്ന് ലെബനോനെ 
              കാളക്കുട്ടിയെപ്പോലെ  തുള്ളിക്കുന്നു; 
         സീറിയോനെ കാട്ടുപോത്തിനെപ്പോലെയും. 
7. കര്‍ത്താവിന്റെ സ്വരം  
                അഗ്നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു.
8.    കര്‍ത്താവിന്റെ സ്വരം മരുഭൂമിയെ 
                                     വിറകൊള്ളിക്കുന്നു;
       കര്‍ത്താവ്‌ കാദെഷ് മരുഭൂമിയെ 
                                                 നടുക്കുന്നു.
9. കര്‍ത്താവിന്റെ സ്വരം ഓക്ക്മരങ്ങളെ 
                                        ചുഴറ്റുന്നു;
   അത് വനങ്ങളെ വൃക്ഷരഹിതമാക്കുന്നു;
   അവിടുത്തെ ആലയത്തില്‍ മഹത്വം 
             എന്നെല്ലാവരും പ്രഘോഷിക്കുന്നു. 
10.    കര്‍ത്താവ്‌ ജലസഞ്ചയത്തിനു മേല്‍ 
                   സിംഹാസനസ്ഥനായിരിക്കുന്നു; 
         അവിടുന്ന് എന്നേക്കും രാജാവായി 
                        സിംഹാസനത്തില്‍ വാഴുന്നു.
11. കര്‍ത്താവ്‌ തന്റെ ജനത്തിനു ശക്തി 
                       പ്രദാനം ചെയ്യട്ടെ !
      അവിടുന്ന് തന്റെ ജനത്തെ 
            സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!    

2011, ജൂൺ 12, ഞായറാഴ്‌ച

സങ്കീര്‍ത്തനം 28

കര്‍ത്താവേ സഹായിക്കേണമേ!

1. കര്‍ത്താവെ, ഞാനങ്ങയെ 
                            വിളിച്ചപേക്ഷിക്കുന്നു; 
  എന്റെ അഭയശിലയായ  അങ്ങ് 
             എനിക്ക് നേരെ ചെവിയടക്കരുതെ! 
  അങ്ങ്   മൗനം പാലിച്ചാല്‍ ഞാന്‍ 
     പാതാളത്തില്‍ പതിക്കുന്നവനെപ്പോലെയാകും. 
2.          അങ്ങയുടെ ശ്രീകോവിലിലേക്ക്  കൈകള്‍ നീട്ടി 
             ഞാന്‍ സഹായത്തിനായി 
                             വിളിച്ചപേക്ഷിക്കുമ്പോള്‍ 
            എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ!
3. ദുഷ്ക്കര്‍മ്മികളായ നീചരോടുകൂടെ 
                   എന്നെ വലിച്ചിഴക്കരുതെ! 
    അവര്‍ അയല്‍ക്കാരനോട്   
          സൗഹൃദത്തോടെ  സംസാരിക്കുന്നു;
     എന്നാല്‍ അവരുടെ ഹൃദയത്തില്‍ 
               ദുഷ്ടത കുടി കൊള്ളുന്നു.
4.        അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച് ,
                 അവരുടെ അകൃത്യങ്ങള്‍ക്കനുസരിച്ച്,
           അവര്‍ക്ക് പ്രതിഫലം നല്കണമേ!
           അവര്‍ ചെയ്തതനുസരിച്ച് അവരോടു 
                                             ചെയ്യണമേ!
           അവര്‍ക്കു തക്ക പ്രതിഫലം 
                                  കൊടുക്കണമേ! 
5. അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികളെയും
                    കരവേലകളെയും പരിഗണിച്ചില്ല.  
    അതുകൊണ്ട് അവിടുന്ന് അവരെ 
                                             ഇടിച്ചു നിരത്തും;
    പിന്നീടൊരിക്കലും പണിതുയര്‍ത്തുകയില്ല.
6.       കര്‍ത്താവ്‌ വാഴ്ത്തപ്പെടട്ടെ!
           അവിടുന്ന് എന്റെ യാചനകളുടെ 
                              സ്വരം ശ്രവിച്ചിരിക്കുന്നു.
7. കര്‍ത്താവ്‌ എന്റെ ശക്തിയും 
                                     പരിചയുമാണ്‌;
     കര്‍ത്താവില്‍ എന്റെ ഹൃദയം 
                            ശരണം വെയ്ക്കുന്നു;
    അതുകൊണ്ട് എനിക്ക് 
                          സഹായം ലഭിക്കുന്നു ;
    എന്റെ ഹൃദയം ആനന്ദിക്കുന്നു. 
    ഞാന്‍ കീര്‍ത്തനമാലപിച്ച്
         അവിടുത്തേക്കു നന്ദി പറയുന്നു.
8.         കര്‍ത്താവു സ്വന്തം ജനത്തിന്റെ 
                                        ശക്തിയാണ്;
             തന്റെ അഭിഷിക്തനു സംരക്ഷണം 
                    നല്‍കുന്ന അഭയസ്ഥാനം അവിടുന്നാണ്.
9. അവിടുത്തെ ജനത്തെ സംരക്ഷിക്കണമേ!
    അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ !
    അവരുടെ ഇടയനായിരിക്കുകയും
                   എന്നും അവരെ സംവഹിക്കുകയും
                                   ചെയ്യണമേ!