2016, ജൂൺ 15, ബുധനാഴ്‌ച

ആകാശവും ഭൂമിയും കർത്താവിനെ സ്തുതിക്കട്ടെ

                                         സങ്കീർത്തനം 148 



1. കർത്താവിനെ സ്തുതിക്കുവിൻ; 
    ആകാശത്തുനിന്നു കർത്താവിനെ 
             സ്തുതിക്കുവിൻ;  ഉന്നതങ്ങളിൽ അവിടുത്തെ 
                             സ്തുതിക്കുവിൻ.
2. കർത്താവിന്റെ ദൂതന്മാരേ, അവിടുത്തെ
               സ്തുതിക്കുവിൻ; കർത്താവിന്റെ സൈന്യങ്ങളെ,
          അവിടുത്തെ സ്തുതിക്കുവിൻ; സൂര്യചന്ദ്രന്മാരേ,
                 അവിടുത്തെ സ്തുതിക്കുവിൻ.
3. മിന്നിത്തിളങ്ങുന്ന  നക്ഷത്രങ്ങളേ, അവിടുത്തെ 
                             സ്തുതിക്കുവിൻ;
    ഉന്നതവാനിടമേ കർത്താവിനെ സ്തുതിക്കുവിൻ.
4. ആകാശത്തിനു മേലുള്ള ജലസഞ്ചയമേ,
           അവിടുത്തെ സ്തുതിക്കുവിൻ.
5. അവ കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ.
     എന്തെന്നാൽ, അവിടുന്ന് കല്പ്പിച്ചു;
                      അവ സൃഷ്ടിക്കപ്പെട്ടു.
6. അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി;
    അലംഘനീയമായ അതിർത്തികൾ അവിടുന്ന് 
                     അവയ്ക്ക് നിശ്ചയിച്ചു.
7. ഭൂമിയിൽനിന്നു കർത്താവിനെ സ്തുതിക്കുവിൻ;
    കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ,
               കർത്താവിനെ സ്തുതിക്കുവിൻ. 
8. അഗ്നിയും കന്മഴയും മഞ്ഞും പൊടിമഞ്ഞും 
           അവിടുത്തെ കൽപന അനുസരിക്കുന്ന 
                 കൊടുംകാറ്റും കർത്താവിനെ  സ്തുതിക്കട്ട!
9. പർവതങ്ങളും മലകളും ഫലവൃക്ഷങ്ങളും 
                              ദേവദാരുക്കളും 
10. വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും 
                                           പറവകളും,
11. ഭൂമിയിലെ രാജാക്കന്മാരും ജനതകളും പ്രഭുക്കന്മാരും 
                                ഭരണാധികാരികളും,
12. യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും 
13. കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ!
      അവിടുത്തെ നാമം മാത്രമാണ് സമുന്നതം;
      അവിടുത്തെ മഹത്വം ഭൂമിയും 
                    ആകാശത്തെയുംകാൾ ഉന്നതമാണ്.
14. അവിടുന്ന് തന്റെ ജനത്തിനുവേണ്ടി ഒരു കൊമ്പ് 
                            ഉയർത്തിയിരിക്കുന്നു;
      തന്നോടു ചേർന്നുനിൽക്കുന്ന ഇസ്രായേൽ ജനത്തിന്റെ 
                                     മഹത്വം തന്നെ.
      കർത്താവിനെ സ്തുതിക്കുവിൻ.
   

2016, ജൂൺ 13, തിങ്കളാഴ്‌ച

സർവശക്തനായ ദൈവം

                                                       സങ്കീർത്തനം 147


1.  കർത്താവിനെ സ്തുതിക്കുവിൻ;
     നമ്മുടെ ദൈവത്തിനു സ്തുതി പാടുന്നത്
                                 എത്ര ഉചിതം !
    കാരുണ്യവാനായ അവിടുത്തേക്ക്‌ സ്തുതി പാടുന്നത്
                               ഉചിതം തന്നെ.
2. കർത്താവ് ജറുസലേമിനെ പണിതുയർത്തുന്നു;
    ഇസ്രായേലിൽ നിന്നു ചിതറിപ്പോയവരെ
                                           അവിടുന്ന് ഒരുമിച്ചുകൂട്ടുന്നു.
3. അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും
         അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും  ചെയ്യുന്നു.
4. അവിടുന്ന് നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു;
    അവയോരോന്നിനും പേരിടുന്നു.
5. നമ്മുടെ കർത്താവ് വലിയവനും കരുത്തുറ്റവനുമാണ്;
    അവിടുത്തെ ജ്ഞാനം അളവറ്റതാണ്.
6. കർത്താവ്‌ എളിയവരെ ഉയർത്തുന്നു;
                                               ദുഷ്ടരെ തറ പറ്റിക്കുന്നു.
7. കർത്താവിനു കൃതജ്ഞതാഗാനം
                 ആലപിക്കുവിൻ; കിന്നരം മീട്ടി
                     നമ്മുടെ ദൈവത്തെ സ്തുതിക്കുവിൻ.
8. അവിടുന്ന് വാനിടത്തെ മേഘം കൊണ്ടുമൂടുന്നു;
    ഭൂമിയ്ക്കായി അവിടുന്ന് മഴയൊരുക്കുന്നു;
    അവിടുന്ന് മലകളിൽ പുല്ലു മുളപ്പിക്കുന്നു.
9. മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
             അവിടുന്ന് ആഹാരം കൊടുക്കുന്നു.
10. പടക്കുതിരയുടെ ബലത്തിൽ അവിടുന്ന്
                         സന്തോഷിക്കുന്നില്ല;
     ഓട്ടക്കാരന്റെ ശീഘ്രതയിൽ അവിടുന്ന്
                      പ്രസാദിക്കുന്നില്ല.
11. തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ
               പ്രത്യാശ വെയ്ക്കുകയും ചെയ്യുന്നവരിലാണ്
                           കർത്താവ് പ്രസാദിക്കുന്നത്.
12. ജറുസലേമേ, കർത്താവിനെ സ്തുതിക്കുക;
     സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
13. നിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ
                               അവിടുന്ന് ബലപ്പെടുത്തുന്നു;
      നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
                                 അവിടുന്ന് അനുഗ്രഹിക്കുന്നു.
14. അവിടുന്ന് നിന്റെ അതിർത്തികളിൽ 
                                           സമാധാനം സ്ഥാപിക്കുന്നു;
      അവിടുന്ന് വിശിഷ്ടമായ ഗോതമ്പ് കൊണ്ട് 
                                                        നിന്നെ തൃപ്തയാക്കുന്നു.
15. അവിടുന്ന് ഭൂമിയിലേക്ക്‌ കല്പ്പന അയയ്ക്കുന്നു;
      അവിടുത്തെ വചനം പാഞ്ഞു വരുന്നു.
16. അവിടുന്ന് ആട്ടിൻരോമം പോലെ 
                                             മഞ്ഞുപെയ്യിക്കുന്നു;
      ചാരംപോലെ ഹിമധൂളി വിതറുന്നു.
17. അവിടുന്ന് അപ്പക്കഷണം പോലെ 
                                     ആലിപ്പഴം പൊഴിക്കുന്നു;
      അവിടുന്ന് അയയ്ക്കുന്ന തണുപ്പ് 
                                   ആർക്ക് സഹിക്കാനാകും ?  
18. അവിടുന്ന് കൽപന അയച്ച് 
                     അതിനെ ഉരുക്കിക്കളയുന്നു;
      അവിടുന്ന് കാറ്റിനെ അയയ്ക്കുമ്പോൾ 
                                                 ജലം ഒഴുകിപ്പോകുന്നു.
19.അവിടുന്ന് യാക്കോബിനു  തന്റെ കല്പ്പനയും 
      ഇസ്രായേലിനു തന്റെ ചട്ടങ്ങളും പ്രമാണങ്ങളും 
                                വെളിപ്പെടുത്തുന്നു.
20. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്ന് 
                             ഇങ്ങനെ ചെയ്തിട്ടില്ല.
      അവിടുത്തെ പ്രമാണങ്ങൾ അവർക്ക് അജ്ഞാതമാണ്.
      കർത്താവിനെ സ്തുതിക്കുവിൻ.

2016, ജൂൺ 10, വെള്ളിയാഴ്‌ച

കർത്താവ് മാത്രമാണ് രക്ഷകൻ

                     സങ്കീർത്തനം 146 

1. കർത്താവിനെ സ്തുതിക്കുവിൻ;
     എന്റെ ആത്മാവേ, കർത്താവിനെ സ്തുതിക്കുക.
2. ആയുഷ്കാലമത്രയും  ഞാൻ കർത്താവിനെ 
                       സ്തുതിക്കും;     ജീവിതകാലം                                       മുഴുവൻ ഞാൻ എന്റെ ദൈവത്തിനു 
                                    കീർത്തനം പാടും.
3.രാജാക്കന്മാരിൽ, സഹായിക്കാൻ കഴിവില്ലാത്ത 
              മനുഷ്യപുത്രനിൽ ആശ്രയം വയ്ക്കരുത് .
4.അവൻ മണ്ണിലേക്കു മടങ്ങുന്നു;
   അന്ന് അവന്റെ പദ്ധതികൾ മണ്ണടിയുന്നു.
5. യാക്കോബിന്റെ ദൈവം തുണയായിട്ടുള്ളവൻ 
     തന്റെ ദൈവമായ കർത്താവിൽ പ്രത്യാശ 
                         വയ്ക്കുന്നവൻ  ഭാഗ്യവാൻ.
6. അവിടുന്നാണ് ആകാശവും ഭൂമിയും സമുദ്രവും 
               അവയിലുള്ള സമസ്തവും സൃഷ്ടിച്ചത്;
    അവിടുന്ന് എന്നേക്കും വിശ്വസ്തനാണ്.
7. മർദ്ദിതർക്ക് അവിടുന്ന് നീതി 
                                     നടത്തിക്കൊടുക്കുന്നു;
    വിശക്കുന്നവർക്ക് അവിടുന്ന് ആഹാരം 
                                  നൽകുന്നു;
    കർത്താവ്‌ ബന്ധിതരെ മോചിപ്പിക്കുന്നു.
8. കർത്താവ്‌ അന്ധരുടെ കണ്ണു തുറക്കുന്നു;
    അവിടുന്ന് നിലം പറ്റിയവരെ 
                                        എഴുന്നേൽപ്പിക്കുന്നു;
    അവിടുന്ന് നീതിമാന്മാരെ സ്നേഹിക്കുന്നു.
9. കർത്താവ്‌ പരദേശികളെ പാലിക്കുന്നു;
    വിധവകളെയും അനാഥരെയും 
                                                  സംരക്ഷിക്കുന്നു;
    എന്നാൽ, ദുഷ്ടരുടെ വഴി അവിടുന്ന് 
                                          നാശത്തിലെത്തിക്കുന്നു.
10. കർത്താവ് എന്നേക്കും വാഴുന്നു; സീയോനേ,
      നിന്റെ ദൈവം തലമുറകളോളം വാഴും;
      കർത്താവിനെ സ്തുതിക്കുവിൻ.