2016, ജൂൺ 13, തിങ്കളാഴ്‌ച

സർവശക്തനായ ദൈവം

                                                       സങ്കീർത്തനം 147


1.  കർത്താവിനെ സ്തുതിക്കുവിൻ;
     നമ്മുടെ ദൈവത്തിനു സ്തുതി പാടുന്നത്
                                 എത്ര ഉചിതം !
    കാരുണ്യവാനായ അവിടുത്തേക്ക്‌ സ്തുതി പാടുന്നത്
                               ഉചിതം തന്നെ.
2. കർത്താവ് ജറുസലേമിനെ പണിതുയർത്തുന്നു;
    ഇസ്രായേലിൽ നിന്നു ചിതറിപ്പോയവരെ
                                           അവിടുന്ന് ഒരുമിച്ചുകൂട്ടുന്നു.
3. അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും
         അവരുടെ മുറിവുകൾ വെച്ചുകെട്ടുകയും  ചെയ്യുന്നു.
4. അവിടുന്ന് നക്ഷത്രങ്ങളുടെ എണ്ണം നിശ്ചയിക്കുന്നു;
    അവയോരോന്നിനും പേരിടുന്നു.
5. നമ്മുടെ കർത്താവ് വലിയവനും കരുത്തുറ്റവനുമാണ്;
    അവിടുത്തെ ജ്ഞാനം അളവറ്റതാണ്.
6. കർത്താവ്‌ എളിയവരെ ഉയർത്തുന്നു;
                                               ദുഷ്ടരെ തറ പറ്റിക്കുന്നു.
7. കർത്താവിനു കൃതജ്ഞതാഗാനം
                 ആലപിക്കുവിൻ; കിന്നരം മീട്ടി
                     നമ്മുടെ ദൈവത്തെ സ്തുതിക്കുവിൻ.
8. അവിടുന്ന് വാനിടത്തെ മേഘം കൊണ്ടുമൂടുന്നു;
    ഭൂമിയ്ക്കായി അവിടുന്ന് മഴയൊരുക്കുന്നു;
    അവിടുന്ന് മലകളിൽ പുല്ലു മുളപ്പിക്കുന്നു.
9. മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും
             അവിടുന്ന് ആഹാരം കൊടുക്കുന്നു.
10. പടക്കുതിരയുടെ ബലത്തിൽ അവിടുന്ന്
                         സന്തോഷിക്കുന്നില്ല;
     ഓട്ടക്കാരന്റെ ശീഘ്രതയിൽ അവിടുന്ന്
                      പ്രസാദിക്കുന്നില്ല.
11. തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ
               പ്രത്യാശ വെയ്ക്കുകയും ചെയ്യുന്നവരിലാണ്
                           കർത്താവ് പ്രസാദിക്കുന്നത്.
12. ജറുസലേമേ, കർത്താവിനെ സ്തുതിക്കുക;
     സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക.
13. നിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ
                               അവിടുന്ന് ബലപ്പെടുത്തുന്നു;
      നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ
                                 അവിടുന്ന് അനുഗ്രഹിക്കുന്നു.
14. അവിടുന്ന് നിന്റെ അതിർത്തികളിൽ 
                                           സമാധാനം സ്ഥാപിക്കുന്നു;
      അവിടുന്ന് വിശിഷ്ടമായ ഗോതമ്പ് കൊണ്ട് 
                                                        നിന്നെ തൃപ്തയാക്കുന്നു.
15. അവിടുന്ന് ഭൂമിയിലേക്ക്‌ കല്പ്പന അയയ്ക്കുന്നു;
      അവിടുത്തെ വചനം പാഞ്ഞു വരുന്നു.
16. അവിടുന്ന് ആട്ടിൻരോമം പോലെ 
                                             മഞ്ഞുപെയ്യിക്കുന്നു;
      ചാരംപോലെ ഹിമധൂളി വിതറുന്നു.
17. അവിടുന്ന് അപ്പക്കഷണം പോലെ 
                                     ആലിപ്പഴം പൊഴിക്കുന്നു;
      അവിടുന്ന് അയയ്ക്കുന്ന തണുപ്പ് 
                                   ആർക്ക് സഹിക്കാനാകും ?  
18. അവിടുന്ന് കൽപന അയച്ച് 
                     അതിനെ ഉരുക്കിക്കളയുന്നു;
      അവിടുന്ന് കാറ്റിനെ അയയ്ക്കുമ്പോൾ 
                                                 ജലം ഒഴുകിപ്പോകുന്നു.
19.അവിടുന്ന് യാക്കോബിനു  തന്റെ കല്പ്പനയും 
      ഇസ്രായേലിനു തന്റെ ചട്ടങ്ങളും പ്രമാണങ്ങളും 
                                വെളിപ്പെടുത്തുന്നു.
20. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്ന് 
                             ഇങ്ങനെ ചെയ്തിട്ടില്ല.
      അവിടുത്തെ പ്രമാണങ്ങൾ അവർക്ക് അജ്ഞാതമാണ്.
      കർത്താവിനെ സ്തുതിക്കുവിൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ