2011, മാർച്ച് 20, ഞായറാഴ്‌ച

സങ്കീർത്തനം 25 - വഴി കാട്ടണമേ!


1. കർത്താവേ, എന്റെ ആത്മാവിനെ അങ്ങയുടെ
                     സന്നിധിയിലേക്കു ഞാൻ ഉയർത്തുന്നു.
2. ദൈവമേ, അങ്ങയിൽ ഞാനാശ്രയിക്കുന്നു;
    ഞാൻ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ!
    ശത്രുക്കൾ എന്റെമേൽ വിജയം ആഘോഷിക്കാതിരിക്കട്ടെ!
3. അങ്ങയെ കാത്തിരിക്കുന്ന ഒരുവനും
                       ഭഗ്നാശനാകാതിരിക്കട്ടെ!
   വിശ്വാസവഞ്ചകർ അപമാനമേൽക്കട്ടെ!
4. കർത്താവേ, അങ്ങയുടെ മാർഗ്ഗങ്ങൾ
             എനിക്കു മനസ്സിലാക്കിത്തരണമേ!
    അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ!
5. അങ്ങയുടെ സത്യത്തിലേക്ക് എന്നെ                                                             നയിക്കണമേ!
                  എന്നെ പഠിപ്പിക്കണമേ!
    എന്തെന്നാൽ അങ്ങാണല്ലോ എന്നെ 
                                    രക്ഷിക്കുന്ന ദൈവം;
    അങ്ങേയ്ക്കുവേണ്ടി ദിവസം മുഴുവന്‍ ഞാൻ 
                               കാത്തിരിക്കുന്നു.
6. കർത്താവേ, പണ്ടുമുതലേ അങ്ങു ഞങ്ങളോടു                                           കാണിച്ച
          അങ്ങയുടെ  കാരുണ്യവും വിശ്വസ്തതയും
                                             അനുസ്മരിക്കണമേ!
7. എന്റെ യൗവനത്തിലെ പാപങ്ങളും                                                അതിക്രമങ്ങളും
                                         അങ്ങ് ഓർക്കരുതേ!
    കർത്താവേ, അങ്ങയുടെ അചഞ്ചലസ്നേഹത്തിന്
              അനുസൃതമായി കരുണാപൂർവ്വം എന്നെ
                                അനുസ്മരിക്കണമേ!
8. കർത്താവ് നല്ലവനും നീതിമാനുമാണ്;
    പാപികൾക്ക് അവിടുന്ന് നേർവഴി കാട്ടുന്നു.
9. എളിയവരെ അവിടുന്ന് നീതിമാർഗ്ഗത്തിൽ                                            നയിക്കുന്നു;
    വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
10. കർത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും
                                                 പാലിക്കുന്നവർക്ക്
      അവിടുത്തെ വഴികള്‍ സത്യവും സ്നേഹവുമാണ്.
11. കർത്താവേ, അങ്ങയുടെ നാമത്തെപ്രതി
           എന്റെ നിരവധിയായ പാപങ്ങൾ                                                               ക്ഷമിക്കണമേ!
12. കർത്താവിനെ ഭയപ്പടുന്നവനാരോ അവൻ 
         തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന്                                              കാണിച്ചുകൊടുക്കും.
13. അവൻ ഐശ്വര്യത്തിൽ കഴിയും;
      അവന്റെ മക്കൾ ദേശം അവകാശമാക്കും.
14. കർത്താവിന്റെ  സൗഹൃദം അവിടുത്തെ
                                      ഭയപ്പടുന്നവർക്കുള്ളതാണ്;
      അവിടുന്ന്  തന്റെ ഉടമ്പടി അവരെ അറിയിക്കും.
15. എന്റെ കണ്ണുകൾ സദാ കർത്താവിങ്കലേക്കു
                                                    തിരിഞ്ഞിരിക്കുന്നു;

      അവിടുന്ന്  എന്റെ പാദങ്ങളെ 
                         വലയിൽ നിന്നു വിടുവിക്കും.
16. ദയ തോന്നി എന്നെ കടാക്ഷിക്കണമേ!

      ഞാൻ ഏകാകിയും പീഡിതനുമാണ്.
17. എന്റെ ഹൃദയവ്യഥകൾ ശമിപ്പിക്കണമേ!
      മനക്ളേശത്തിൽ നിന്ന് എന്നെ മോചിപ്പിക്കണമേ!
18.എന്റെ പീഡകളും ക്ളേശങ്ങളുമോർത്ത്
                     എന്റെ പാപങ്ങൾ പൊറുക്കണമേ!
19. ഇതാ ശത്രുക്കൾ പെരുകിയിരിക്കുന്നു;
      അവർ എന്നെ കഠിനമായി വെറുക്കുന്നു.
20. എന്റെ ജീവൻ കാത്തുകൊള്ളണമേ!
                 എന്നെ രക്ഷിക്കണമേ!
      അങ്ങിൽ ആശ്രയിച്ച എന്നെ 
                         ലജ്ജിക്കാനിടയാക്കരുതേ!
21. നിഷ്ക്കളങ്കതയും നീതിനിഷ്ഠയും 
                    എന്നെ സംരക്ഷിക്കട്ടെ!
      ഞാനങ്ങയെ കാത്തിരിക്കുന്നു.
22. ദൈവമേ, ഇസ്രായേലിനെ സകല 
            കഷ്ടതകളിൽ നിന്നും മോചിപ്പിക്കണമേ!

2011, മാർച്ച് 19, ശനിയാഴ്‌ച

സങ്കീർത്തനം 24


1. ഭൂമിയും അതിലെ സമസ്ത വസ്തുക്കളും
    ഭൂതലവും അതിലെ  നിവാസികളും
                                  കർത്താവിന്റേതാണ്.
2.      സമുദ്രങ്ങൾക്കു മുകളിൽ അതിന്റെ
                           അടിസ്ഥാനമുറപ്പിച്ചതും
         നദിക്കു മുകളിൽ അതിനെ സ്ഥാപിച്ചതും
                                            അവിടുന്നാണ്.
3. കർത്താവിന്റെ മലയിൽ ആരു കയറും?
    അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നിൽക്കും?
4.      കളങ്കമറ്റ കൈകളും നിർമ്മലമായ ഹൃദയവും
                                                 ഉള്ളവൻ;
         മിഥ്യയുടെ മേൽ മനസ്സു പതിക്കാത്തവനും
                        കള്ളസ്സത്യം ചെയ്യാത്തവനും തന്നെ.
5. അവന്റെ മേൽ കർത്താവ് അനുഗ്രഹം ചൊരിയും;
    രക്ഷകനായ ദൈവം അവനു നീതി 
                                        നടത്തിക്കൊടുക്കും.
6.      ഇപ്രകാരമുള്ളവരാണ് അവിടുത്തെ
                     അന്വേഷിക്കുന്നവരുടെ തലമുറ;
         അവരാണ് യാക്കോബിന്റെ ദൈവത്തെ
                                                                തേടുന്നത്.
7. കവാടങ്ങളേ, ശിരസ്സുയർത്തുവിൻ;
    പുരാതന കവാടങ്ങളേ, ഉയർന്നു നിൽക്കുവിൻ;
    മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ!
8.       ആരാണ് ഈ മഹത്വത്തിന്റെ രാജാവ് ?
          പ്രബലനും ശക്തനുമായ കർത്താവ്;
           യുദ്ധവീരനായ കർത്താവുതന്നെ.
9. കവാടങ്ങളേ, ശിരസ്സുയർത്തുവിൻ;
    പുരാതന കവാടങ്ങളേ, ഉയർന്നു നിൽക്കുവിൻ;
    മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ!
10.        ആരാണ് ഈ മഹത്വത്തിന്റെ രാജാവ് ?
             സൈന്യങ്ങളുടെ കർത്താവുതന്നെ;
             അവിടുന്നാണ് മഹത്വത്തിന്റെ രാജാവ്!

2011, മാർച്ച് 18, വെള്ളിയാഴ്‌ച

ദുഷ്ടനും നീതിമാനും

ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: "ദുഷ്ടൻ, താൻ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം പിന്തിരിയുകയും എന്റെ കൽപ്പനകൾ അനുസരിക്കുകയും നീതിയും ന്യായവും 
പ്രവർത്തിക്കുകയും ചെയ്താൽ അവൻ തീർച്ചയായും ജീവിക്കും; മരിക്കുകയില്ല. അവൻ ചെയ്തിട്ടുള്ള അതിക്രമങ്ങൾ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവൻ 
പ്രവർത്തിച്ചിട്ടുള്ള നീതിയെപ്രതി അവൻ ജീവിക്കും.
 ദൈവമായ കർത്താവ് ചോദിക്കുന്നു: "ദുഷ്ടന്റെ മരണത്തിൽ എനിക്കു സന്തോഷമുണ്ടോ? അവൻ ദുർമ്മാർഗ്ഗത്തിൽ നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നന്നല്ലേ എന്റെ ആഗ്രഹം? നീതിമാൻ നീതിയുടെ പാതയിൽനിന്നു വ്യതിചലിച്ച് തിന്മ പ്രവർത്തിക്കുകയും ദുഷ്ടൻ പ്രവർത്തിക്കുന്ന മ്ളേച്ഛതകൾ തന്നെ ആവർത്തിക്കുകയും ചെയ്താൽ അവൻ ജീവിക്കുമോ? അവൻ ചെയ്തിട്ടുള്ള  നീതിപൂർവ്വകമായ പ്രവൃത്തികളൊന്നും പരിഗണിക്കപ്പെടുകയില്ല. അവന്റെ അവിശ്വസ്തതയും പാപവും മൂലം അവൻ മരിക്കും.

(എസെക്കിയെൽ 18: 21-24)

2011, മാർച്ച് 17, വ്യാഴാഴ്‌ച

ജഡത്തിന്റെ വ്യാപാരങ്ങളും ആത്മാവിന്റെ ഫലങ്ങളും


(വി. പൗലോസ് ഗലാത്തിയായിലെ സഭയ്ക്കെഴുതിയ ലേഖനത്തിൽ നിന്ന്)
നിങ്ങളോടു ഞാൻ പറയുന്നു; ആത്മാവിന്റെ പ്രേരണയനുസരിച്ച് വ്യാപരിക്കുവിൻ. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാൽ ജഡമോഹങ്ങൾ ആത്മാവിന് എതിരാണ്; ആത്മാവിന്റെ  അഭിലാഷങ്ങൾ ജഡത്തിനും എതിരാണ്. അവ പരസ്പരം 
എതിർക്കുന്നതു നിമിത്തം, ആഗ്രഹിക്കുന്നതു പ്രവർത്തിക്കാൻ നിങ്ങൾക്കു സാധിക്കാതെ വരുന്നു.  
ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കിൽ നിങ്ങൾ നിയമത്തിനു കീഴല്ല. ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോൽസവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പ് ഞാൻ നിങ്ങൾക്ക് നൽകിയ താക്കീത് ഇപ്പോഴും ആവർത്തിക്കുന്നു.


എന്നാൽ ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്‌. ഇവയ്ക്കെതിരായി ഒരു നിയമവുമില്ല. യേശുക്രിസ്തുവിനുള്ളവർ തങ്ങളുടെ ജഡത്തെ അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. 


(ഗലാത്തിയാ 5:16- 24)

ഭയപ്പടേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്


എന്റെ ദാസനായ ഇസ്രായേലേ, ഞാൻ തെരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രഹാമിന്റെ സന്തതീ, നീ എന്റെ ദാസനാണ്. ഞാൻ  നിന്നെ തെരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കയില്ല എന്നു പറഞ്ഞുകൊണ്ട് ഭുമിയുടെ അതിർത്തികളിൽ നിന്നു ഞാൻ  നിന്നെ തെരഞ്ഞെടുത്തു; വിദൂരദിക്കുകളിൽ നിന്ന് ഞാൻ നിന്നെ വിളിച്ചു. ഭയപ്പടേണ്ടാ, ഞാൻ     നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ  ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും. നിന്നെ  ദ്വേഷിക്കുന്നവർ ലജ്ജിച്ചു തലതാഴ്ത്തും. നിന്നോടു് ഏറ്റുമുട്ടുന്നവർ നശിച്ചു് ഒന്നുമല്ലാതായിത്തീരും. നിന്നോടു  ശണ്ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു  പോരാടുന്നവർ ശൂന്യരാകും. നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ  വലതുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പടേണ്ടാ, ഞാൻ       നിന്നെ സഹായിക്കും.
(ഏശയ്യാ 41: 8-13)

സങ്കീർത്തനം 51

1. ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്
                              എന്നോടു ദയ തോന്നണമേ!
   അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്                    എന്റെ അതിക്രമങ്ങൾ                                                                            മായിച്ചുകളയണമേ!
2.      എന്റെ അകൃത്യം നിശ്ശേഷം                                                                      കഴുകിക്കളയണമേ!
         എന്റെ പാപത്തിൽ നിന്ന് എന്നെ                                                   ശുദ്ധീകരിക്കണമേ!
3. എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു;
    എന്റെ പാപം എപ്പോഴും എന്റെ                                                                                   കൺമമ്പിലുണ്ട്.
4.    അങ്ങേയ്ക്കെതിരായി, അങ്ങേയ്ക്കു                                      മാത്രമെതിരായി
                                 ഞാൻ പാപം  ചെയ്തു;
       അങ്ങയുടെ മുമ്പിൽ ഞാൻ തിന്മ                                                    പ്രവർത്തിച്ചു;
       അതുകൊണ്ട് അങ്ങയുടെ                                                           വിധിനിർണ്ണയത്തിൽ 
                               അങ്ങ് നീതിയുക്തനാണ്;
       അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്.
5. പാപത്തോടെയാണ് ഞാൻ പിറന്നത്;
    അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ
                            ഞാൻ പാപിയാണ്.
6.      ഹൃദയപരമാർത്ഥതയാണ്                                                                  അങ്ങാഗ്രഹിക്കുന്നത്;
         ആകയാൽ എന്റെ അന്തരംഗത്തിൽ                                      ജ്ഞാനം  പകരണമേ!
7. ഹിസോപ്പു കൊണ്ട് എന്നെ                                                                      പവിത്രീകരിക്കണമേ!
     ഞാൻ  നിർമ്മലനാകും; എന്നെ കഴുകണമേ!
     ഞാൻ  മഞ്ഞിനേക്കാൾ                                                                           വെണ്മയുള്ളവനാകും.
8.  എന്നെ സന്തോഷഭരിതനാക്കണമേ!
         അവിടുന്ന് തകർത്ത എന്റെ അസ്ഥികൾ
                                              ആനന്ദിക്കട്ടെ!
9. എന്റെ പാപങ്ങളിൽ നിന്നു മുഖം                                                         മറയ്ക്കണമേ!
    എന്റെ അകൃത്യങ്ങൾ മായ്ച്ചു കളയണമേ!
10.  ദൈവമേ, നിർമ്മലമായ ഹൃദയം
                     എന്നിൽ സൃഷ്ടിക്കണമേ!
       അചഞ്ചലമായ ഒരു നവചൈതന്യം 
                        എന്നിൽ നിക്ഷേപിക്കണമേ!
11. അങ്ങയുടെ സന്നിധിയിൽ നിന്ന് 
                                  എന്നെ തള്ളിക്കളയരുതേ!
      അങ്ങയുടെ പരിശുദ്ധാത്മാവിനെ 
                        എന്നിൽ നിന്ന്  എടുത്തു                                                                 കളയരുതേ!
12.      അങ്ങയുടെ രക്ഷയുടെ സന്തോഷം
                         എനിക്കു വീണ്ടും തരണമേ!
           ഒരുക്കമുള്ള ഹൃദയം നൽകി എന്നെ                                             താങ്ങണമേ!
13. അപ്പോൾ അതിക്രമികളെ ഞാൻ                                              അങ്ങയുടെ വഴി പഠിപ്പിക്കും;
      പാപികൾ അങ്ങയിലേക്കു തിരിച്ചുവരും.
14. ദൈവമേ, എന്റെ രക്ഷയുടെ  ദൈവമേ,
            രക്തപാതകത്തിൽ നിന്ന് എന്നെ                                                   രക്ഷിക്കണമേ!
       ഞാൻ  അങ്ങയുടെ രക്ഷയെ ഉച്ചത്തിൽ
                                          പ്രകീർത്തിക്കും.
15.  കർത്താവേ, എന്റെ അധരങ്ങൾ                                                          തുറക്കണമേ!
       എന്റെ നാവ് അങ്ങയുടെ  സ്തുതികൾ 
                                                    ആലപിക്കും.
16. ബലികളിൽ അങ്ങ് പ്രസാദിക്കുന്നില്ല;
      ഞാൻ   ദഹനബലി അർപ്പിച്ചാൽ അങ്ങ്
                           സന്തുഷ്ടനാവുകയുമില്ല.
17. ഉരുകിയ മനസ്സാണ് ദൈവത്തിനു
                                        സ്വീകാര്യമായ ബലി;
      ദൈവമേ, നുറുങ്ങിയ ഹൃദയത്തെ
                                     അങ്ങ് നിരസിക്കുകയില്ല.
18. അങ്ങ് പ്രസാദിച്ച് സീയോനു നന്മ                                                    ചെയ്യണമേ!
      ജറുസലേമിന്റെ കോട്ടകൾ                                                                പുതുക്കിപ്പണിയണമേ!
19. അപ്പോൾ അവിടുന്ന്                                                                             നിർദ്ദിഷ്ടബലികളിലും
      ദഹനബലികളിലും സമ്പൂർണ്ണ                                                       ദഹനബലികളിലും
                                                   പ്രസാദിക്കും;
    അപ്പോൾ  അങ്ങയുടെ  ബലിപീഠത്തിൽ 
                               കാളകൾ അർപ്പിക്കപ്പെടും.

സങ്കീർത്തനം 22

1. എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട്
                            അങ്ങെന്നെ ഉപേക്ഷിച്ചു!
   എന്നെ സഹായിക്കാതെയും എന്റെ രോദനം 
        കേൾക്കാതെയും അകന്നു നിൽക്കുന്നതെന്തുകൊണ്ട്?
2. എന്റെ ദൈവമേ, പകൽ മുഴുവന്‍ ഞാനങ്ങയെ
                   വിളിക്കുന്നു; അങ്ങ് കേൾക്കുന്നില്ല;
    രാത്രിയിലും വിളിച്ചപേക്ഷിക്കുന്നു; എനിക്ക്
                 ആശ്വാസം ലഭിക്കുന്നില്ല.
3. ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തിൽ
                            ഉപവിഷ്ടനായിരിക്കുന്നവനേ,
   അവിടുന്ന് പരിശുദ്ധനാണ്.
4. അങ്ങയിൽ ഞങ്ങളുടെ പിതാക്കന്മാർ വിശ്വാസമർപ്പിച്ചു;
    അവർ അങ്ങയിൽ  ശരണം വച്ചു; അങ്ങ് 
                                          അവരെ മോചിപ്പിച്ചു.
5. അങ്ങയോട് അവർ നിലവിളിച്ചപേക്ഷിച്ചു; 
                               അവർ രക്ഷപ്പെട്ടു;
    അങ്ങയെ അവരാശ്രയിച്ചു; അവർ ഭഗ്നാശരായില്ല.
6. എന്നാൽ ഞാൻ മനുഷ്യനല്ല, കൃമിയത്രേ; മനുഷ്യർക്കു
           നിന്ദാപാത്രവും ജനത്തിനു പരിഹാസവിഷയവും;
    കാണുന്നവരെല്ലാം എന്നെ അവഹേളിക്കുന്നു;
7. അവർ കൊഞ്ഞനം കാട്ടുകയും പരിഹസിച്ചു 
                                       തലയാട്ടുകയും  ചെയ്യുന്നു.
8. അവൻ കർത്താവിൽ ആശ്രയിച്ചല്ലോ; അവിടുന്ന് 
                                      അവനെ രക്ഷിക്കട്ടെ;
   അവിടുന്ന് അവനെ സ്വതന്ത്രനാക്കട്ടെ; അവനിൽ    
   അവിടുത്തെ പ്രസാദം ഉണ്ടല്ലോയെന്ന് അവർ പറയുന്നു.
9. എങ്കിലും അവിടുന്നാണ് മാതാവിന്റെ ഉദരത്തിൽനിന്ന്
                     എന്നെ പുറത്തു കൊണ്ടുവന്നത്;
    മാതാവിന്റെ മാറിടത്തിൽ എനിക്കു സുരക്ഷിതത്വം
                   നൽകിയതും അവിടുന്നു തന്നെ.
10. അങ്ങയുടെ കൈകളിലേക്കാണ് ഞാൻ
                              പിറന്നുവീണത്;
     മാതാവിന്റെ  ഉദരത്തിൽ ആയിരിക്കുമ്പോൾ മുതൽ
                         അവിടുന്നാണ് എന്റെ ദൈവം.
11. എന്നിൽനിന്ന് അകന്നു നിൽക്കരുതേ! ഇതാ ദുരിതം
           അടുത്തിരിക്കുന്നു; സഹായത്തിനാരുമില്ല.
12. കാളക്കൂറ്റന്മാർ എന്നെ വളഞ്ഞിരിക്കുന്നു; 
          ബാഷാൻ  കാളക്കൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
13. ആർത്തിയോടെ അലറിയടുക്കുന്ന സിംഹം പോലെ
      അവ എന്റെ നേരെ വാ പിളർന്നിരിക്കുന്നു.
14. ഒഴിച്ചുകളഞ്ഞ വെള്ളം പോലെയാണ് ഞാൻ;
                  സന്ധിബന്ധങ്ങൾ ഉലഞ്ഞിരിക്കുന്നു;
     എന്റെ ഹൃദയം മെഴുകു പോലെയായി;  എന്റെയുള്ളിൽ 
                           അത് ഉരുകിക്കൊണ്ടിരിക്കുന്നു.
15. എന്റെ അണ്ണാക്ക് ഓടിന്റെ കഷണം പോലെ
                                         വരണ്ടിരിക്കുന്നു;
     എന്റെ നാവ് അണ്ണാക്കിൽ ഒട്ടിയിരിക്കുന്നു; അവിടുന്ന് 
     എന്നെ മരണത്തിന്റെ പൂഴിയിൽ ഉപേക്ഷിച്ചിരിക്കുന്നു.
16. നായ്ക്കൾ എന്റെ ചുറ്റും കൂടിയിരിക്കുന്നു; അധർമ്മികളുടെ 
             സംഘം എന്നെ വളഞ്ഞിരിക്കുന്നു;
     അവർ എന്റെ കൈകാലുകൾ കുത്തിത്തുളച്ചു.
17. എന്റെ അസ്ഥികൾ എനിക്ക് എണ്ണാവുന്ന വിധത്തിലായി;
     അവർ  എന്നെ തുറിച്ചുനോക്കുന്നു;
18. അവർ എന്റെ  വസ്ത്രങ്ങൾ പങ്കിട്ടെടുക്കുന്നു;
     എന്റെ അങ്കിക്കായി അവർ നറുക്കിടുന്നു.
19. കർത്താവേ, അങ്ങ് അകന്നിരിക്കരുതേ!
     എനിക്കു തുണയായവനേ, എന്റെ സഹായത്തിനു
                   വേഗം വരണമേ!
20. എന്റെ ജീവനെ വാളിൽനിന്നു രക്ഷിക്കണമേ!
      എന്നെ നായുടെ പിടിയിൽ നിന്നു മോചിപ്പിക്കേണമേ!
21. സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ!
      കാട്ടുപോത്തത്തിന്റെ കൊമ്പുകളിൽനിന്ന്
                  മുറിവേറ്റ എന്നെ മോചിപ്പിക്കണമേ!
22. ഞാൻ അവിടുത്തെ  നാമം എന്റെ സഹോദരരോടു
                                    പ്രഘോഷിക്കും;
     സഭാമദ്ധ്യത്തിൽ ഞാൻ  അങ്ങയെ പുകഴ്ത്തും.
23. കർത്താവിന്റെ ഭക്തരേ, അവിടുത്തെ   സ്തുതിക്കുവിൻ;
     യാക്കോബിന്റെ സന്തതികളേ, അവിടുത്തെ 
                                            മഹത്വപ്പെടുത്തുവിൻ;
     ഇസ്രായേൽമക്കളേ, അവിടുത്തെ  സന്നിധിയിൽ 
                         ഭയത്തോടെ നിൽക്കുന്നവിൻ.
24. എന്തെന്നാൽ പീഡിതന്റെ കഷ്ടതകൾ അവിടുന്ന്  
           അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല;
     തന്റെ മുഖം അവനിൽ നിന്നു മറച്ചുമില്ല;
     അവൻ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്നു കേട്ടു.
25. മഹാസഭയിൽ ഞാൻ  അങ്ങയെ പുകഴ്ത്തും;
     അവിടുത്തെ ഭക്തരുടെ മുമ്പിൽ ഞാനെന്റെ 
                            നേർച്ചകൾ നിറവേറ്റും.
26. ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും; കർത്താവിനെ 
           അന്വേഷിക്കുന്നവർ അവിടുത്തെ പ്രകീർത്തിക്കും;
     അവർ എന്നും സന്തുഷ്ടരായി ജീവിക്കും.
27. ഭുമിയുടെ അതിർത്തികൾ കർത്താവിനെ 
         അനുസ്മരിക്കുകയും അവിടുത്തെ അടുത്തേക്ക്
                      തിരിയുകയും ചെയ്യും;
     എല്ലാ ജനതകളും അവിടുത്തെ സന്നിധിയിൽ
                 ആരാധനയർപ്പിക്കും.
28. എന്തെന്നാൽ രാജത്വം കർത്താവിന്റേതാണ്;
     അവിടുന്ന് എല്ലാ ജനതകളേയും ഭരിക്കുന്നു.
29. ഭൂമിയിലെ അഹങ്കാരികൾ അവിടുത്തെ      
                                         മുമ്പിൽ കുമ്പിടും;
     ജീവൻ പിടിച്ചുനിർത്താനാവാതെ പൊടിയിലേക്കു
                                                    മടങ്ങുന്നവർ
     അവിടുത്തെ മുമ്പിൽ  പ്രണമിക്കും.
30. പുരുഷാന്തരങ്ങൾ അവിടുത്തെ സേവിക്കും;
      അവർ ഭാവിതലമുറയോട് കർത്താവിനെപ്പറ്റി പറയും.
31. ജനിക്കാനിരിക്കുന്ന തലമുറയോട് കർത്താവാണ്
         മോചനം നേടിത്തന്നത് എന്നവർ ഉദ്ഘോഷിക്കും.

2011, മാർച്ച് 15, ചൊവ്വാഴ്ച

യഥാർത്ഥമായ ഉപവാസം


ഉപവസിക്കുമ്പോൾ നിങ്ങൾ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങൾ പീഡിപ്പിക്കുന്നു; കലഹിക്കുന്നതിനും ശണ്ഠ കൂടുന്നതിനും ക്രൂരമായി മുഷ്ടി കൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങൾ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തിൽ എത്താൻ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല. ഇത്തരം ഉപവാസമാണോ ഞാൻ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണ പോലെ തലകുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറിക്കിടക്കക്കുന്നതുമാണോ അത്? ഇതിനെയാണോ നിങ്ങൾ  ഉപവാസമെന്നും കർത്താവിനു സ്വീകാര്യമായ ദിവസമെന്നും വിളിക്കുന്നത്? ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം ? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ  അത്? അപ്പോൾ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും; നീ വേഗം സുഖംപ്രാപിക്കും; നിന്റെ നീതി നിന്റെ മുമ്പിലും കർത്താവിന്റെ മഹത്വം നിന്റെ പിമ്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാർത്ഥിച്ചാൽ കർത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോൾ 'ഇതാ ഞാൻ'  എന്ന് അവിടുന്ന് മറുപടി തരും. 
മർദ്ദനവും കുറ്റാരോപണവും ദുർഭാഷണവും നിന്നിൽനിന്ന് ദൂരെയകറ്റുക. വിശക്കുന്നവർക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതർക്ക് സംതൃപ്തി നൽകുകയും ചെയ്താൽ നിന്റെ പ്രകാശം അന്ധകാരത്തിൽ ഉദിക്കും. നിന്റെ ഇരുണ്ടവേളകൾ മദ്ധ്യാഹ്നം പോലെയാകും. 
കർത്താവ് നിന്നെ നിരന്തരം നയിക്കും. മരുഭൂമിയിലും നിനക്കു സമൃദ്ധി നൽകും. നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളർത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയും പോലെയാകും നീ.

(ഏശയ്യാ 58: 3-12)

തെറ്റുകൾ ഏറ്റുപറയുക

നിങ്ങൾ പറയണം; നീതി നമ്മുടെ ദൈവമായ കർത്താവിന്റേതാണ്. യൂദായിലെ ജനവും ജറുസലേം നിവാസികളും  നമ്മുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരും ഉൾപ്പെടെ ഞങ്ങൾ എല്ലാവരും ഇന്നുവരെ ലജ്ജിതരാണ്. എന്തെന്നാൽ 
കർത്താവിന്റെ സന്നിധിയിൽ ഞങ്ങൾ പാപം ചെയ്തു. ഞങ്ങൾ  അവിടുത്തെ അനുസരിച്ചില്ല. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ സ്വരം ശ്രവിക്കുകയോ അവിടുന്ന് നൽകിയ 
കൽപ്പനകൾ അനുസരിക്കുകയോ ചെയ്തില്ല. ഈജിപ്ത്‌ ദേശത്തുനിന്ന് ഞങ്ങളുടെ പിതാക്കന്മാരെ  കൊണ്ടുവന്ന നാൾ മുതൽ ഇന്നുവരെ ഞങ്ങൾ   ഞങ്ങളുടെ  ദൈവമായ  
കർത്താവിനെ അനുസരിക്കാത്തവരും അവിടുത്തെ  സ്വരം ശ്രവിക്കുന്നതിൽ ഉദാസീനരുമാണ്. തേനും പാലും ഒഴുകുന്ന ഒരു ദേശത്തിന് അവകാശികളാക്കാൻ വേണ്ടി ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തുദേശത്തു നിന്നു കൊണ്ടുവന്ന നാളിൽ തന്റെ ദാസനായ മോശ വഴി കർത്താവ് അരുളിച്ചെയ്ത ശാപങ്ങളും അനർത്ഥങ്ങളും ഇന്നും ഞങ്ങളുടെ മേൽ ഉണ്ട്. ഞങ്ങളുടെ ദൈവമായ കർത്താവ് ഞങ്ങളുടെ അടുത്തേയ്ക്കയച്ച  പ്രവാചകന്മാർ അറിയിച്ച അവിടുത്തെ വചനം ഞങ്ങൾ ശ്രവിച്ചില്ല. എന്നാൽ  അന്യദേവന്മാരെ സേവിച്ചും ഞങ്ങളുടെ ദൈവമായ കർത്താവിന്റെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചും ഞങ്ങൾ   തന്നിഷ്ടംപോലെ നടന്നു.

(ബാറൂക്ക് 1: 15-21)

മോചനത്തിനു വേണ്ടിയുള്ള പ്രാർത്ഥന


ഇസ്രായേലിന്റെ ദൈവമായ കർത്താവേ, അങ്ങ് കരുത്തുറ്റ കരത്താലും അത്ഭുതങ്ങളാലും അടയാളങ്ങളാലും മഹാശക്തിയാലും നീട്ടിയ ഭുജത്താലും അവിടുത്തെ ജനത്തെ ഈജിപ്തുദേശത്തുനിന്ന് മോചിപ്പിക്കുകയും, അങ്ങനെ അങ്ങേയ്ക്ക് ഇന്നും നിലനിൽക്കുന്ന ഒരു നാമം നേടുകയും ചെയ്തു. ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപം ചെയ്തു; ഞങ്ങൾ അധർമ്മം പ്രവർത്തിച്ചു; അങ്ങയുടെ കൽപ്പനകൾ ലംഘിച്ചു. അങ്ങ് ഞങ്ങളെ ജനതകളുടെയിടയിൽ ചിതറിച്ചു. ഞങ്ങൾ  കുറച്ചുപേർ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. അങ്ങയുടെ കോപം പിൻവലിക്കണമേ. കർത്താവേ, ഞങ്ങളുടെ  പ്രാർത്ഥനകളും യാചനകളും ശ്രവിക്കണമേ. അങ്ങയെപ്രതി ഞങ്ങളെ രക്ഷിക്കണമേ. പ്രവാസത്തിലേക്കു ഞങ്ങളെ കൊണ്ടുപോയവർക്ക് ഞങ്ങളോടു പ്രീതി തോന്നാൻ ഇടയാക്കണമേ. അങ്ങനെ  അങ്ങ്  ഞങ്ങളുടെ  ദൈവമായ  കർത്താവാണെന്ന് ഭൂമി മുഴുവൻ അറിയട്ടെ! എന്തെന്നാൽ ഇസ്രായേലും അവന്റെ സന്തതികളും അവിടുത്തെ  നാമത്തിലാണ് അറിയപ്പെടുന്നത്. 
കർത്താവേ, അങ്ങയുടെ  വിശുദ്ധ വാസസ്ഥലത്തുനിന്നു ഞങ്ങളെ  കടാക്ഷിക്കുകയും ഞങ്ങളോടു  കാരുണ്യം കാണിക്കുകയും ചെയ്യണമേ. കർത്താവേ, ചെവി ചായിച്ച് 
കേൾക്കണമേ. കർത്താവേ, കണ്ണു തുറന്നു കാണണമേ. ശരീരത്തിൽനിന്നു പ്രാണൻ 
വേർപെട്ട്  മരിച്ചു പാതാളത്തിൽ കിടക്കുന്നവർ കർത്താവിനെ മഹത്വപ്പെടുത്തുകയോ നീതിമാനെന്നു പ്രഘോഷിക്കുകയോ ചെയ്യുകയില്ല. എന്നാൽ കർത്താവേ, വലിയ ദുഃഖമനുഭവിക്കുന്നവനും ക്ഷീണിച്ചു കുനിഞ്ഞു നടക്കുന്നവനും വിശന്നുപൊരിഞ്ഞു കണ്ണു മങ്ങിയവനും അങ്ങയെ മഹത്വപ്പെടുത്തും; അങ്ങയുടെ   നീതി പ്രഘോഷിക്കും.

(ബാറൂക്ക് 2:11- 18)

2011, മാർച്ച് 14, തിങ്കളാഴ്‌ച

സങ്കീർത്തനം 21


1. കർത്താവേ, രാജാവ് അങ്ങയുടെ ശക്തിയിൽ
                                            സന്തോഷിക്കുന്നു;   
    അങ്ങയുടെ സഹായത്തിൽ അവൻ എത്രയധികം
                                                 ആഹ്ളാദിക്കുന്നു!
2. അവന്റെ ഹൃദയാഭിലാഷം അങ്ങ് 
                                          സാധിച്ചുകൊടുത്തു;
    അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല.
3. സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന്
                                     അവനെ സന്ദർശിച്ചു;
    അവന്റെ ശിരസ്സിൽ തങ്കക്കിരീടം അണിയിച്ചു.
4. അവൻ  അങ്ങയോട് ജീവൻ യാചിച്ചു; അവിടുന്ന്
                                          അതു നൽകി;
    സുദീർഘവും അനന്തവുമായ നാളുകൾതന്നെ.
5. അങ്ങയുടെ  സഹായത്താൽ അവന്റെ 
                              മഹത്വം വർദ്ധിച്ചു;
    അങ്ങ്  അവന്റെമേൽ തേജസ്സും 
                             പ്രതാപവും ചൊരിഞ്ഞു.
6. അവിടുന്ന് അവനെ എന്നേയ്ക്കും അനുഗ്രഹപൂർണ്ണനാക്കി;
    അങ്ങയുടെ സാന്നിദ്ധ്യത്തിന്റെ  സന്തോഷം കൊണ്ട്
                                          അവനെ ആനന്ദിപ്പിച്ചു.
7. രാജാവ് കർത്താവിൽ വിശ്വസിച്ച്
                                    ആശ്രയിക്കുന്നു;
    അത്യുന്നതന്റെ കാരുണ്യം നിമിത്തം 
                            അവൻ നിർഭയനായിരിക്കും.
8. അങ്ങയുടെ കൈ സകല ശത്രുക്കളെയും
                                      തിരഞ്ഞുപിടിക്കും;
    അങ്ങയുടെ വലതുകരം അങ്ങയെ
                          വെറുക്കുന്നവരെ പിടികൂടും.
9. അങ്ങയുടെ സന്ദർശനദിനത്തിൽ അവരെ
                        എരിയുന്ന ചൂള പോലെയാക്കും;
    കർത്താവ് തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങും;
    അഗ്നി അവരെ ദഹിപ്പിച്ചുകളയും.
10. അങ്ങ് അവരുടെ സന്തതിയെ ഭൂമിയിൽനിന്നും
      അവരുടെ മക്കളെ മനുഷ്യമക്കളുടെയിടയിൽ നിന്നും
                                                നശിപ്പിക്കും.
11. അവർ അങ്ങേയ്ക്കെതിരേ തിന്മ നിരൂപിച്ചാലും
      അങ്ങേയ്ക്കെതിരേ ദുരാലോചന നടത്തിയാലും
                           വിജയിക്കുകയില്ല. 
12. അങ്ങ്   അവരെ  തുരത്തും; അവരുടെ മുഖത്തെ
                ലക്ഷ്യമാക്കി വില്ലുകുലയ്ക്കക്കും.
13. കർത്താവേ, അങ്ങയുടെ ശക്തിയിൽ
                              അങ്ങ് മഹത്വപ്പടട്ടെ!
      അങ്ങയുടെ ശക്തിപ്രഭാവത്തെ ഞങ്ങൾ
                                            പാടിപ്പുകഴ്ത്തും.

2011, മാർച്ച് 13, ഞായറാഴ്‌ച

തെറ്റുകൾ ക്ഷമിക്കുക

1. പ്രതികാരം ചെയ്യുന്നവനോട് 
          കർത്താവ് പ്രതികാരം ചെയ്യും;
    അവിടുന്ന് അവന്റെ പാപം മറക്കുകയില്ല.
2. അയൽക്കാരന്റെ തിന്മകൾ ക്ഷമിച്ചാൽ
        നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ പാപങ്ങളും
                              ക്ഷമിക്കപ്പെടും.
3. അയൽക്കാരനോടു പക വച്ചുപുലർത്തുന്നവന്
        കർത്താവിൽ നിന്നും കരുണ പ്രതീക്ഷിക്കാമോ?
4. തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവൻ
    പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതെങ്ങനെ?
5. മർത്ത്യൻ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കിൽ
         അവന്റെ പാപങ്ങൾക്ക് ആരു പരിഹാരം ചെയ്യും?
6. ജീവിതാന്തം ഓർത്ത് ശത്രുത അവസാനിപ്പിക്കുക;
    നാശത്തെയും മരണത്തെയും ഓർത്ത് 
                           കൽപ്പനകൾ പാലിക്കുക.
7. കൽപ്പനകളനുസരിച്ച് അയൽക്കാരനോടു 
                                  കോപിക്കാതിരിക്കുക.
    അത്യുന്നതന്റെ ഉടമ്പടി അനുസ്മരിച്ച്
             മറ്റുള്ളവരുടെ കുറ്റങ്ങൾ അവഗണിക്കുക.
8. കലഹത്തിൽ നിന്നൊഴിഞ്ഞാൽ
         പാപങ്ങൾ കുറയും; കോപിഷ്ഠൻ 
              കലഹം ജ്വലിപ്പിക്കുന്നു.
9. ദുഷ്ടൻ സ്നേഹിതനെ ദ്രോഹിക്കുകയും
        സമാധാനത്തിൽ കഴിയുന്നവരുടെ ഇടയിൽ
               ശത്രുത  ഉളവാക്കുകയും ചെയ്യുന്നു.
10. വിറകിനൊത്തു തീ ആളുന്നു; ദുശ്ശാഠ്യത്തിനൊത്തു
           കലഹം; കരുത്തിനൊത്തു കോപം;
                   ധനത്തിനൊത്തു ക്രോധം.
11. തിടുക്കത്തിലുള്ള വാഗ്വാദം
             അഗ്നി ജ്വലിപ്പിക്കുന്നു;
     പെട്ടെന്നുള്ള ശണ്ഠ രക്തച്ചൊരിച്ചിൽ
                            ഉളവാക്കുന്നു.
12. ഊതിയാൽ തീപ്പൊരി ജ്വലിക്കും;
             തുപ്പിയാൽ കെട്ടുപോകും; രണ്ടും
                    ഒരേ വായിൽനിന്നു തന്നെ വരുന്നു.

(പ്രഭാഷകൻ 28: 1-12)

2011, മാർച്ച് 11, വെള്ളിയാഴ്‌ച

കർത്താവു മാത്രം ദൈവം

എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത ഇസ്രായേലേ, കേൾക്കുക. നിന്നെ സൃഷ്ടിക്കുകയും ഗർഭപാത്രത്തിൽ നിനക്കു രൂപം നൽകുകയും  നിന്നെ സഹായിക്കുകയും ചെയ്യുന്ന കർത്താവ് അരുളിച്ചെയ്യുന്നു: എന്റെ ദാസനായ  യാക്കോബേ. ഞാൻ തിരഞ്ഞെടുത്ത  ജഷ്റൂനേ, നീ ഭയപ്പെടേണ്ടാ. വരണ്ട ഭൂമിയിൽ ജലവും ഉണങ്ങിയ നിലത്തു് അരുവികളും ഞാൻ  ഒഴുക്കും. നിന്റെ സന്തതികളുടെ മേൽ എന്റെ ആത്മാവും നിന്റെ മക്കളുടെ മേൽ എന്റെ അനുഗ്രഹവും ഞാൻ  വർഷിക്കും. ജലത്തിൽ സസ്യങ്ങളും നദീതീരത്ത് അലരികളുംപോലെ അവർ തഴച്ചുവളരും. ഞാൻ   കർത്താവിന്റേതാണെന്ന് ഒരുവൻ പറയും; മറ്റൊരുവൻ യാക്കോബിന്റെ നാമം സ്വീകരിക്കും; മൂന്നാമതൊരുവൻ സ്വന്തം കയ്യിൽ കർത്താവിനുള്ളവൻ എന്നു മുദ്രണം ചെയ്യുകയും ഇസ്രായേൽ എന്നു പിതൃനാമം സ്വീകരിക്കുകയും ചെയ്യും. ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കർത്താവ്  അരുളിച്ചെയ്യുന്നു: ഞാൻ ആദിയും അന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല. എനിക്കു സമനായി ആരുണ്ട്? അവൻ അത് ഉദ്ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്യട്ടെ! വരാനിരിക്കുന്ന കാര്യങ്ങൾ ആദി മുതൽ അറിയിച്ചതാര്? ഇനി എന്തു സംഭവിക്കുമെന്ന് അവർ പറയട്ടെ! ഭയപ്പെടേണ്ടാ, ധൈര്യമവലംബിക്കുക! ഞാൻ പണ്ടേ പറയുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ലേ, നിങ്ങൾ എന്റെ സാക്ഷികളാണ്. ഞാനല്ലാതെ  മറ്റൊരു ദൈവമുണ്ടോ? മറ്റൊരു  ഉന്നതശില എന്റെ അറിവിലില്ല.

(ഏശയ്യാ 44:1- 8)

2011, മാർച്ച് 9, ബുധനാഴ്‌ച

സങ്കീർത്തനം 20


1. നിന്റെ കഷ്ടകാലത്ത് കർത്താവ് നിന്റെ 
                              പ്രാർത്ഥന കേൾക്കുമാറാകട്ടെ!
    യാക്കോബിന്റെ ദൈവത്തിന്റെ നാമം
                            നിന്നെ സംരക്ഷിക്കട്ടെ.
2. അവിടുന്ന് തന്റെ  വിശുദ്ധ മന്ദിരത്തിൽനിന്ന്
                      നിനക്കു സഹായമയയ്ക്കട്ടെ1
   സീയോനിൽ നിന്നു നിന്നെ തുണയ്ക്കട്ടെ!
3. നിന്റെ വഴിപാടുകൾ അവിടുന്ന് 
                          ഓർക്കുമാറാകട്ടെ!
   നിന്റെ ദഹനബലികളിൽ അവിടുന്ന് 
                                     സംപ്രീതനാകട്ടെ!
4. അവിടുന്ന്  നിന്റെ ഹൃദയാഭിലാഷം 
                                 സാധിച്ചുതരട്ടെ!
      അവിടുന്ന്  നിന്റെ ഉദ്യമങ്ങൾ 
                                 സഫലമാക്കട്ടെ!
5. നിന്റെ  വിജയത്തിൽ ഞങ്ങൾ ആഹ്ളാദിക്കും;
   അങ്ങനെ  ഞങ്ങളുടെ ദൈവത്തിന്റെ 
           നാമത്തിൽ ഞങ്ങൾ വിജയപതാക പാറിക്കും;
   കർത്താവ് നിന്റെ അപേക്ഷകൾ കൈക്കൊള്ളട്ടെ!
6. കർത്താവ്  തന്റെ അഭിഷിക്തനെ സഹായിക്കുമെന്ന്
                       ഞാൻ ഇപ്പോൾ അറിയുന്നു;
   അവിടുന്ന്  തന്റെ വിശുദ്ധ സ്വർഗ്ഗത്തിൽനിന്നു്
                   അവന് ഉത്തരമരുളും;
   വലതുകൈ കൊണ്ട് മഹത്തായ വിജയം നൽകും.
7. ചിലർ രഥങ്ങളിലും മറ്റുചിലർ കുതിരകളിലും 
                                          അഹങ്കരിക്കുന്നു;
   ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായ കർത്താവിന്റെ
           നാമത്തിൽ അഭിമാനം കൊള്ളുന്നു.
8. അവർ തകർന്നുവീഴും; എന്നാൽ ഞങ്ങൾ 
                ശിരസ്സുയർത്തി നിൽക്കും.
9. കർത്താവേ, രാജാവിനു വിജയംനൽകണമേ!
    ഞങ്ങൾ  വിളിച്ചപേക്ഷിക്കുമ്പോൾ 
                   ഞങ്ങൾക്ക് ഉത്തരമരുളേണമേ!

2011, മാർച്ച് 7, തിങ്കളാഴ്‌ച

സങ്കീർത്തനം 19

1. ആകാശം ദൈവത്തിന്റെ മഹത്വം
                                     പ്രഘോഷിക്കുന്നു;
   വാനവിതാനം അവിടുത്തെ കരവേലയെ
                                  വിളംബരം ചെയ്യുന്നു.
2. പകൽ പകലിനോട് അവിരാമം സംസാരിക്കുന്നു;
   രാത്രി രാത്രിക്കു വിജ്ഞാനം പകരുന്നു.
3. ഭാഷണമില്ല, വാക്കുകളില്ല,
                    ശബ്ദം പോലും കേൾക്കാനില്ല;
4. എന്നിട്ടും അവയുടെ സ്വരം
                    ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
    അവയുടെ  വാക്കുകൾ ലോകത്തിന്റെ
               അതിർത്തിയോളം എത്തുന്നു;
    അവിടെ സൂര്യന് ഒരു കൂടാരം
                 അവിടുന്ന് നിർമ്മിച്ചിരിക്കുന്നു.
5. മണവറയിൽ നിന്നു മണവാളനെന്നപോലെ
              സൂര്യൻ അതിൽനിന്നു പുറത്തുവരുന്നു;
    മല്ലനെപ്പോലെ പ്രസന്നതയോടെ അവൻ
                            ഓട്ടം ആരംഭിക്കുന്നു.
6. ആകാശത്തിന്റെ ഒരറ്റത്ത് അവൻ ഉദിക്കുന്നു;
    മറ്റേയറ്റത്ത് അവന്റെ അയനം പൂർത്തിയാകുന്നു;
    അവന്റെ ചൂടിൽ നിന്നും ഒളിക്കാൻ
                        ഒന്നിനും കഴിയുകയില്ല.
7. കർത്താവിന്റെ നിയമം അവികലമാണ്; അത്
                           ആത്മാവിനു പുതുജീവൻ പകരുന്നു.
8. കർത്താവിന്റെ  സാക്ഷ്യം വിശ്വാസ്യമാണ്;  അത്
                           വിനീതരെ വിജ്ഞാനികളാക്കുന്നു.
    കർത്താവിന്റെ  കൽപ്പനകൾ നീതിയുക്തമാണ്;
                       അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.
    കർത്താവിന്റെ   പ്രമാണം വിശുദ്ധമാണ്;
                       അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9. ദൈവഭക്തി നിർമ്മലമാണ്; അത്
                   എന്നേക്കും നിലനിൽക്കുന്നു;
    കർത്താവിന്റെ   വിധികൾ സത്യമാണ്;
                  അവ തികച്ചും നീതിപൂർണ്ണമാണ്.
10. അവ പൊന്നിനെയും തങ്കത്തേയുംകാൾ
                                              അഭികാമ്യമാണ്.
     അവ തേനിനെയും തേൻകട്ടയെയുംകാൾ
                                                 മധുരമാണ്.
11. അവ തന്നെയാണ് ഈ ദാസനെ
                                 പ്രബോധിപ്പിക്കുന്നത്;
     അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.
12. എന്നാൽ സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ
                                             ആർക്കു കഴിയും?
      അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന്
                             എന്നെ ശുദ്ധീകരിക്കണമേ!
13. ബോധപൂർവ്വം ചെയ്യുന്ന തെറ്റുകളിൽനിന്ന്
               ഈ ദാസനെ കാത്തുകൊള്ളണമേ!
     അവ എന്നിൽ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ;
     അപ്പോൾ ഞാൻ നിർമ്മലനായിരിക്കും;
     മഹാപരാധങ്ങളിൽ നിന്നു  ഞാൻ
                                        വിമുക്തനായിരിക്കും.
14. എന്റെ അഭയശിലയും വിമോചകനുമായ കർത്താവേ!
     എന്റെ അധരങ്ങളിലെ വാക്കുകളും
                         ഹൃദയത്തെിലെ വിചാരങ്ങളും
    അങ്ങയുടെ ദൃഷ്ടിയിൽ സ്വീകാര്യമായിരിക്കട്ടെ!