2011, മാർച്ച് 7, തിങ്കളാഴ്‌ച

സങ്കീർത്തനം 19

1. ആകാശം ദൈവത്തിന്റെ മഹത്വം
                                     പ്രഘോഷിക്കുന്നു;
   വാനവിതാനം അവിടുത്തെ കരവേലയെ
                                  വിളംബരം ചെയ്യുന്നു.
2. പകൽ പകലിനോട് അവിരാമം സംസാരിക്കുന്നു;
   രാത്രി രാത്രിക്കു വിജ്ഞാനം പകരുന്നു.
3. ഭാഷണമില്ല, വാക്കുകളില്ല,
                    ശബ്ദം പോലും കേൾക്കാനില്ല;
4. എന്നിട്ടും അവയുടെ സ്വരം
                    ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
    അവയുടെ  വാക്കുകൾ ലോകത്തിന്റെ
               അതിർത്തിയോളം എത്തുന്നു;
    അവിടെ സൂര്യന് ഒരു കൂടാരം
                 അവിടുന്ന് നിർമ്മിച്ചിരിക്കുന്നു.
5. മണവറയിൽ നിന്നു മണവാളനെന്നപോലെ
              സൂര്യൻ അതിൽനിന്നു പുറത്തുവരുന്നു;
    മല്ലനെപ്പോലെ പ്രസന്നതയോടെ അവൻ
                            ഓട്ടം ആരംഭിക്കുന്നു.
6. ആകാശത്തിന്റെ ഒരറ്റത്ത് അവൻ ഉദിക്കുന്നു;
    മറ്റേയറ്റത്ത് അവന്റെ അയനം പൂർത്തിയാകുന്നു;
    അവന്റെ ചൂടിൽ നിന്നും ഒളിക്കാൻ
                        ഒന്നിനും കഴിയുകയില്ല.
7. കർത്താവിന്റെ നിയമം അവികലമാണ്; അത്
                           ആത്മാവിനു പുതുജീവൻ പകരുന്നു.
8. കർത്താവിന്റെ  സാക്ഷ്യം വിശ്വാസ്യമാണ്;  അത്
                           വിനീതരെ വിജ്ഞാനികളാക്കുന്നു.
    കർത്താവിന്റെ  കൽപ്പനകൾ നീതിയുക്തമാണ്;
                       അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.
    കർത്താവിന്റെ   പ്രമാണം വിശുദ്ധമാണ്;
                       അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9. ദൈവഭക്തി നിർമ്മലമാണ്; അത്
                   എന്നേക്കും നിലനിൽക്കുന്നു;
    കർത്താവിന്റെ   വിധികൾ സത്യമാണ്;
                  അവ തികച്ചും നീതിപൂർണ്ണമാണ്.
10. അവ പൊന്നിനെയും തങ്കത്തേയുംകാൾ
                                              അഭികാമ്യമാണ്.
     അവ തേനിനെയും തേൻകട്ടയെയുംകാൾ
                                                 മധുരമാണ്.
11. അവ തന്നെയാണ് ഈ ദാസനെ
                                 പ്രബോധിപ്പിക്കുന്നത്;
     അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.
12. എന്നാൽ സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ
                                             ആർക്കു കഴിയും?
      അറിയാതെ പറ്റുന്ന വീഴ്ചകളിൽ നിന്ന്
                             എന്നെ ശുദ്ധീകരിക്കണമേ!
13. ബോധപൂർവ്വം ചെയ്യുന്ന തെറ്റുകളിൽനിന്ന്
               ഈ ദാസനെ കാത്തുകൊള്ളണമേ!
     അവ എന്നിൽ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ;
     അപ്പോൾ ഞാൻ നിർമ്മലനായിരിക്കും;
     മഹാപരാധങ്ങളിൽ നിന്നു  ഞാൻ
                                        വിമുക്തനായിരിക്കും.
14. എന്റെ അഭയശിലയും വിമോചകനുമായ കർത്താവേ!
     എന്റെ അധരങ്ങളിലെ വാക്കുകളും
                         ഹൃദയത്തെിലെ വിചാരങ്ങളും
    അങ്ങയുടെ ദൃഷ്ടിയിൽ സ്വീകാര്യമായിരിക്കട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ