2016, ജൂൺ 15, ബുധനാഴ്‌ച

ആകാശവും ഭൂമിയും കർത്താവിനെ സ്തുതിക്കട്ടെ

                                         സങ്കീർത്തനം 148 



1. കർത്താവിനെ സ്തുതിക്കുവിൻ; 
    ആകാശത്തുനിന്നു കർത്താവിനെ 
             സ്തുതിക്കുവിൻ;  ഉന്നതങ്ങളിൽ അവിടുത്തെ 
                             സ്തുതിക്കുവിൻ.
2. കർത്താവിന്റെ ദൂതന്മാരേ, അവിടുത്തെ
               സ്തുതിക്കുവിൻ; കർത്താവിന്റെ സൈന്യങ്ങളെ,
          അവിടുത്തെ സ്തുതിക്കുവിൻ; സൂര്യചന്ദ്രന്മാരേ,
                 അവിടുത്തെ സ്തുതിക്കുവിൻ.
3. മിന്നിത്തിളങ്ങുന്ന  നക്ഷത്രങ്ങളേ, അവിടുത്തെ 
                             സ്തുതിക്കുവിൻ;
    ഉന്നതവാനിടമേ കർത്താവിനെ സ്തുതിക്കുവിൻ.
4. ആകാശത്തിനു മേലുള്ള ജലസഞ്ചയമേ,
           അവിടുത്തെ സ്തുതിക്കുവിൻ.
5. അവ കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ.
     എന്തെന്നാൽ, അവിടുന്ന് കല്പ്പിച്ചു;
                      അവ സൃഷ്ടിക്കപ്പെട്ടു.
6. അവയെ അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കി;
    അലംഘനീയമായ അതിർത്തികൾ അവിടുന്ന് 
                     അവയ്ക്ക് നിശ്ചയിച്ചു.
7. ഭൂമിയിൽനിന്നു കർത്താവിനെ സ്തുതിക്കുവിൻ;
    കടലിലെ ഭീകരജീവികളേ, അഗാധങ്ങളേ,
               കർത്താവിനെ സ്തുതിക്കുവിൻ. 
8. അഗ്നിയും കന്മഴയും മഞ്ഞും പൊടിമഞ്ഞും 
           അവിടുത്തെ കൽപന അനുസരിക്കുന്ന 
                 കൊടുംകാറ്റും കർത്താവിനെ  സ്തുതിക്കട്ട!
9. പർവതങ്ങളും മലകളും ഫലവൃക്ഷങ്ങളും 
                              ദേവദാരുക്കളും 
10. വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും 
                                           പറവകളും,
11. ഭൂമിയിലെ രാജാക്കന്മാരും ജനതകളും പ്രഭുക്കന്മാരും 
                                ഭരണാധികാരികളും,
12. യുവാക്കളും കന്യകമാരും വൃദ്ധരും ശിശുക്കളും 
13. കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ!
      അവിടുത്തെ നാമം മാത്രമാണ് സമുന്നതം;
      അവിടുത്തെ മഹത്വം ഭൂമിയും 
                    ആകാശത്തെയുംകാൾ ഉന്നതമാണ്.
14. അവിടുന്ന് തന്റെ ജനത്തിനുവേണ്ടി ഒരു കൊമ്പ് 
                            ഉയർത്തിയിരിക്കുന്നു;
      തന്നോടു ചേർന്നുനിൽക്കുന്ന ഇസ്രായേൽ ജനത്തിന്റെ 
                                     മഹത്വം തന്നെ.
      കർത്താവിനെ സ്തുതിക്കുവിൻ.
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ