2012, ജനുവരി 6, വെള്ളിയാഴ്‌ച

പരിത്യക്തന്റെ വിലാപം

സങ്കീര്‍ത്തനം88
(ഇസ്രായേല്‍  ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്ന്  ഉരുത്തിരിഞ്ഞുവന്ന  പ്രാര്‍ത്ഥനാഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, വിജയം, കൃതജ്ഞത, ശത്രുഭയം, ആദ്ധ്യാത്മിക വിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍  അതില്‍  പ്രതിഫലിക്കുന്നു.    എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍  ദാവീദിന്റെ  പേരിലാണറിയപ്പെടുന്നത്)
1. കർത്താവേ, പകൽ മുഴുവൻ ഞാൻ
                          സഹായത്തിനപേക്ഷിക്കുന്നു;
    രാത്രിയിൽ അങ്ങയുടെ സന്നിധിയിൽ
                                            നിലവിളിക്കുന്നു.
2. എന്റെ പ്രാർത്ഥന അങ്ങയുടെ മുമ്പിൽ
         എത്തുമാറാകട്ടെ! എന്റെ നിലവിളിക്കു
                                       ചെവി ചായിക്കണമേ!
3. എന്റെ ആത്മാവ് ദുഃഖപൂർണ്ണമാണ്;
    എന്റെ ജീവൻ പാതാളത്തിന്റെ
                           വക്കിലെത്തിയിരിക്കുന്നു.
4. പാതാളത്തിൽ പതിക്കാൻ പോകുന്നവരുടെ
                  കൂട്ടത്തിൽ ഞാൻ എണ്ണപ്പെട്ടിരിക്കുന്നു;
    എന്റെ ശക്തി ചോർന്നുപോയി.
5. മരിച്ചവരുടെ ഇടയിൽ 
         പരിത്യജിക്കപ്പെട്ടവനെപ്പോലെയും
              ശവകുടീരത്തിൽ കിടക്കുന്ന
                           വധിക്കപ്പെട്ടവനെപ്പോലെയും 
    അങ്ങ്  ഇനിയൊരിക്കലും 
                ഓർക്കാത്തവരെപ്പോലെയും
                    ഞാൻ അങ്ങിൽ നിന്ന് 
             വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
6. അങ്ങ് എന്നെ പാതാളത്തിന്റെ അടിത്തട്ടിൽ,
    അന്ധകാരപൂർണ്ണവും അഗാധവുമായ തലത്തിൽ
                     ഉപേക്ഷിച്ചിരിക്കുന്നു.
7. അങ്ങയുടെ ക്രോധം എന്നെ ഞെരിക്കുന്നു;
    അങ്ങയുടെ തിരമാലകൾ എന്നെ മൂടുന്നു.
8. കൂട്ടുകാർ എന്നെ വിട്ടകലാൻ അങ്ങ് ഇടയാക്കി;
    അവർക്ക് എന്നെ ബീഭത്സവസ്തുവാക്കി;
    രക്ഷപ്പെടാനാവാത്ത വിധം അങ്ങെന്നെ
                        തടവിലാക്കി.
9. ദുഃഖം കൊണ്ട് എന്റെ കണ്ണു മങ്ങിപ്പോകുന്നു;
    കർത്താവേ, എന്നും ഞാനങ്ങയെ
        വിളിച്ചപേക്ഷിക്കുന്നു; ഞാനങ്ങയുടെ
              സന്നിധിയിലേക്ക് കൈകളുയർത്തുന്നു.
10. മരിച്ചവർക്കു വേണ്ടി അങ്ങ് അത്ഭുതം
           പ്രവർത്തിക്കുമോ? നിഴലുകൾ അങ്ങയെ
                 പുകഴ്ത്താൻ ഉണർന്നെഴുന്നേൽക്കുമോ?
11. ശവകുടീരത്തിൽ അങ്ങയുടെ സ്നേഹവും
      വിനാശത്തിൽ അങ്ങയുടെ വിശ്വസ്തതയും
                     പ്രഘോഷിക്കുമോ?
12. അന്ധകാരത്തിൽ അങ്ങയുടെ അത്ഭുതങ്ങളും
     വിസ്മൃതിയുടെ ദേശത്ത് അങ്ങയുടെ
              രക്ഷാകരസഹായവും അറിയപ്പെടുമോ?
13. കർത്താവേ, ഞാനങ്ങയോടു
                             നിലവിളിച്ചപേക്ഷിക്കുന്നു;
      പ്രഭാതത്തിൽ എന്റെ പ്രാർത്ഥന അങ്ങയുടെ
                സന്നിധിയിൽ എത്തുന്നു.
14. കർത്താവേ, അങ്ങ് എന്നെ
        തള്ളിക്കളയുന്നതെന്തുകൊണ്ട്? എന്നിൽനിന്നു
                  മുഖം മറയ്ക്കുന്നതെന്തുകൊണ്ട്?
15. ചെറുപ്പം മുതൽ ഇന്നോളം ഞാൻ പീഡിതനും
          മരണാസന്നനുമായി; അങ്ങയുടെ ഭീകരശിക്ഷകൾ
                സഹിക്കുന്നു; ഞാൻ നിസ്സഹായനാണ്.
16. അങ്ങയുടെ ക്രോധം എന്റെനേരെ കവിഞ്ഞൊഴുകി;
          അങ്ങയുടെ ഭീകരാക്രമങ്ങൾ എന്നെ
                       നശിപ്പിക്കുന്നു.
17. പെരുവെള്ളം പോലെ അത് നിരന്തരം
        എന്നെ വലയം ചെയ്യുന്നു; അവ ഒരുമിച്ചു്
                      എന്നെ പൊതിയുന്നു.
18. സ്നേഹിതരെയും അയൽക്കാരെയും അങ്ങ്
                        എന്നിൽ നിന്ന് അകറ്റിയിരിക്കുന്നു;
      അന്ധകാരം മാത്രമാണ് എന്റെ സഹചരൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ