2012, ജനുവരി 5, വ്യാഴാഴ്‌ച

സങ്കീർത്തനം 84

  കർത്താവിന്റെ ഭവനം എത്ര അഭികാമ്യം!

1. സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ
                       വാസസ്ഥലം എത്ര മനോഹരം!
2. എന്റെ ആത്മാവ് കർത്താവിന്റെ
         അങ്കണത്തിലെത്താൻ വാഞ്ഛിച്ചു തളരുന്നു;
    എന്റെ മനസ്സും ശരീരവും ജീവിക്കുന്നവനായ
              ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.
3. എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ
         കർത്താവേ, കുരികിൽപ്പക്ഷി ഒരു
              സങ്കേതവും മീവൽപ്പക്ഷി കുഞ്ഞിന്
          ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കൽ
                    കണ്ടെത്തുന്നുവല്ലോ.
4. എന്നേയ്ക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
    അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ
           ഭാഗ്യവാന്മാർ.
5. അങ്ങയിൽ ശക്തി കണ്ടെത്തിയവർ
              ഭാഗ്യവാന്മാർ;
    അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള
                   രാജവീഥികളുണ്ട്.
6. ബാക്കാത്താഴ്വരയിലൂടെ കടന്നുപോകുമ്പോൾ
    അവർ അതിനെ നീരുറവകളുടെ
                                  താഴ്വരയാക്കുന്നു;
    ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങൾ
                    കൊണ്ടു നിറയ്ക്കുന്നു.
7. അവർ കൂടുതൽ കൂടുതൽ ശക്തിയാർജ്ജിക്കുന്നു;
    അവർ ദൈവത്തെ സീയോനിൽ ദർശിക്കും.
8. സൈന്യങ്ങളുടെ ദൈവമായ കർത്താവേ,
                     എന്റെ പ്രാർത്ഥന ശ്രവിക്കണമേ!
    യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളണമേ!
9. ഞങ്ങളുടെ പരിചയായ ദൈവമേ, അങ്ങയുടെ
            അഭിഷിക്തനെ കടാക്ഷിക്കണമേ!
10. അന്യസ്ഥലത്ത് ആയിരം ദിവസത്തേക്കാൾ
      അങ്ങയുടെ അങ്കണത്തിൽ ഒരു ദിവസം
            ആയിരിക്കുന്നത് കൂടുതൽ അഭികാമ്യമാണ്;
     ദുഷ്ടതയുടെ കൂടാരങ്ങളിൽ വാഴുന്നതിനേക്കാൾ
            എന്റെ ദൈവത്തിന്റെ ആലയത്തിൽ
      വാതിൽക്കാവൽക്കാരനാകാനാണ് 

                                     ഞാനാഗ്രഹിക്കുന്നത്.
11. എന്തെന്നാൽ ദൈവമായ കർത്താവ്
                  സൂര്യനും പരിചയുമാണ്;
      അവിടുന്ന് കൃപയും ബഹുമതിയും നൽകുന്നു;
      പരമാർത്ഥതയോടെ വ്യാപരിക്കുന്നവർക്ക്
            ഒരു നന്മയും അവിടുന്ന് നിഷേധിക്കുകയില്ല.
12. സൈന്യങ്ങളുടെ കർത്താവേ, അങ്ങയിൽ
               ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ