2012, ജനുവരി 1, ഞായറാഴ്‌ച

വഴി നടത്തുന്ന ദൈവം

സങ്കീർത്തനം 77 

 1. ഞാൻ ദൈവത്തോട് ഉച്ചത്തിൽ
                   നിലവിളിക്കും;
    അവിടുന്ന് കേൾക്കാൻ ഉച്ചത്തിൽ
                  അപേക്ഷിക്കും.
2. കഷ്ടദിനങ്ങളിൽ ഞാൻ കർത്താവിനെ
          അന്വേഷിക്കുന്നു; രാത്രി മുഴുവൻ ഞാൻ
        കൈവിരിച്ചു പിടിച്ചു; ഒന്നിനും എന്നെ
                 ആശ്വസിപ്പിക്കാനായില്ല.
3. ഞാൻ ദൈവത്തെ ഓർക്കുകയും
          വിലപിക്കുകയും ചെയ്യുന്നു; ഞാൻ
   ധ്യാനിക്കുകയും എന്റെ മനസ്സു്
                        ഇടിയുകയും ചെയ്യുന്നു.
4. കണ്ണു ചിമ്മാൻ അവിടുന്ന് എന്നെ
                അനുവദിക്കുന്നില്ല;
    സംസാരിക്കാനാവാത്ത വിധം ഞാൻ
                   ആകുലനാണ്.
5. ഞാൻ കഴിഞ്ഞ കാലങ്ങൾ ഓർക്കുന്നു;
    പണ്ടത്തെ സംവൽസരങ്ങളെ
                     സ്മരിക്കുന്നു.
6. രാത്രിയിൽ ഞാൻ ഗാഢചിന്തയിൽ
                     മുഴുകുന്നു;
   ഞാൻ ധ്യാനിക്കുകയും എന്റെ ആത്മാവിൽ
         ഈ ചോദ്യമുയരുകയും ചെയ്തു.
7. കർത്താവ് എന്നേയ്ക്കുമായി തള്ളിക്കളയുമോ?
    ഇനിയൊരിക്കലും അവിടുന്ന്
                           പ്രസാദിക്കുകയില്ലേ?
8. അവിടുത്തെ കരുണ എന്നേയ്ക്കുമായി
        നിലച്ചുവോ? അവിടുത്തെ വാഗ്ദാനങ്ങൾ
                  എന്നേയ്ക്കുമായി അവസാനിച്ചുവോ?
9. കൃപ കാണിക്കാൻ ദൈവം മറന്നുപോയോ?
    അവിടുന്ന് കോപത്താൽ തന്റെ കരുണയുടെ
                വാതിൽ അടച്ചുകളഞ്ഞുവോ?
10. അത്യുന്നതന്റെ ശക്തി പ്രകടമാകാത്തതാണ്
               എന്റെ ദുഃഖകാരണം എന്നു ഞാൻ പറഞ്ഞു.
11. ഞാൻ കർത്താവിന്റെ  പ്രവൃത്തികൾ ഓർമ്മിക്കും;
          പണ്ട് അങ്ങു ചെയ്ത അത്ഭുതങ്ങൾ ഞാൻ
                             അനുസ്മരിക്കും.
12. ഞാൻ അങ്ങയുടെ സകല പ്രവൃത്തികളെയുംപറ്റി
            ധ്യാനിക്കും; അങ്ങയുടെ അത്ഭുതകരമായ
                     പ്രവൃത്തികളെപ്പറ്റി ചിന്തിക്കും.
13. ദൈവമേ, അങ്ങയുടെ മാർഗ്ഗം പരിശുദ്ധമാണ്;
                നമ്മുടെ ദൈവത്തെപ്പോലെ
                            ഉന്നതനായി ആരുണ്ട്?
14. അങ്ങാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന
                     ദൈവം; ജനതകളുടെ ഇടയിൽ ശക്തി
           വെളിപ്പെടുത്തിയതും അങ്ങുതന്നെ.
15. അവിടുത്തെ കരം അവിടുത്തെ ജനത്തെ,
           യാക്കോബിന്റെയും ജോസഫിന്റെയും
                     സന്തതികളെ രക്ഷിച്ചു.
16. ദൈവമേ, സമുദ്രം അങ്ങയുടെ മുമ്പിൽ
            പരിഭ്രമിച്ചു;  അങ്ങയെക്കണ്ട് അഗാധം
                             ഭയന്നുവിറച്ചു.
17. മേഘം ജലം വർഷിച്ചു; ആകാശം ഇടിമുഴക്കി;
      അങ്ങയുടെ അസ്ത്രങ്ങൾ എല്ലാവശത്തും
                      മിന്നിപ്പാഞ്ഞു.
18. അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ
          മാറ്റൊലിക്കൊണ്ടു; അങ്ങയുടെ
              മിന്നലുകൾ ലോകത്തെ പ്രകാശിപ്പിച്ചു;
                          ഭൂമി നടുങ്ങി വിറച്ചു.
19. അങ്ങയുടെ വഴി സമുദ്രത്തിലൂടെയും
      അങ്ങയുടെ പാത പെരുവെള്ളത്തിലൂടെയും
           ആയിരുന്നു; അങ്ങയുടെ കാൽപ്പാടുകൾ
                          അദൃശ്യമായിരുന്നു.
20. മോശയുടേയും അഹറോന്റെയും
           നേതൃത്വത്തിൽ അങ്ങയുടെ ജനത്തെ
                    ഒരു ആട്ടിൻകൂട്ടത്തെയെന്ന പോലെ
                                   അങ്ങു നയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ