2012, ജനുവരി 4, ബുധനാഴ്‌ച

ഉത്സവഗാനം

സങ്കീർത്തനം 81

1. നമ്മുടെ ശക്തികേന്ദ്രമായ ദൈവത്തെ
                   ഉച്ചത്തിൽ പാടിപ്പുകഴ്ത്തുവിൻ;
    യാക്കോബിന്റെ ദൈവത്തിന്
          ആനന്ദത്തോടെ ആർപ്പുവിളിക്കുവിൻ.
2. തപ്പുകൊട്ടിയും കിന്നരവും വീണയും
         ഇമ്പമായി മീട്ടിയും ഗാനമുതിർക്കുവിൻ.
3. അമാവാസിയിലും നമ്മുടെ ഉത്സവദിനമായ
                    പൗർണ്ണമിയിലും കാഹളമൂതുവിൻ.
4. എന്തെന്നാൽ അത് ഇസ്രായേലിലെ ചട്ടവും
                         യാക്കോബിന്റെ ദൈവം നൽകിയ
                                    പ്രമാണവുമാണ്.
5. ഈജിപ്തിലേക്കു തിരിച്ചപ്പോൾ ജോസഫിനും
            അവിടുന്ന് ഈ നിയമം നൽകി;
    അപരിചിതമായ ഒരു ശബ്ദം ഞാൻ
                     കേൾക്കുന്നു:
6. ഞാൻ നിന്റെ തോളിൽ നിന്നു ഭാരം ഇറക്കിവച്ചു;
    നിന്റെ കൈകളെ കുട്ടയിൽ നിന്ന് വിടുവിച്ചു.
7. കഷ്ടകാലത്ത് നീ വിളിച്ചപേക്ഷിച്ചു;
    ഞാൻ നിന്നെ മോചിപ്പിച്ചു; അദൃശ്യനായി
    ഇടിമുഴക്കത്തിലൂടെ നിനക്കുത്തരമരുളി;
    മെരീബാ ജലാശയത്തിനരികെ വച്ച്
                           ഞാൻ നിന്നെ പരീക്ഷിച്ചു.
8. എന്റെ ജനമേ, ഞാൻ മുന്നറിയിപ്പു
          നൽകുമ്പോൾ ശ്രദ്ധിച്ചു കേൾക്കുക;
    ഇസ്രായേലേ, നീ എന്റെ വാക്കു കേട്ടിരുന്നെങ്കിൽ!
9. നിങ്ങളുടെ ഇടയിൽ അന്യദൈവമുണ്ടാകരുത്;
    ഒരന്യദൈവത്തെയും നീ വണങ്ങരുത്.
10. ഈജിപ്തു ദേശത്തു നിന്ന് നിന്നെ മോചിപ്പിച്ച
        ദൈവമായ കർത്താവ് ഞാനാണു്;
     നീ വാ തുറക്കുക; ഞാൻ നിനക്കു
                             ഭക്ഷിക്കാൻ നൽകാം.
11. എന്നാൽ എന്റെ ജനം എന്റെ വാക്കു കേട്ടില്ല;
      ഇസ്രായേൽ എന്നെ കൂട്ടാക്കിയില്ല.
12. അതിനാൽ അവർ തന്നിഷ്ടപ്രകാരം നടക്കാൻ
            ഞാനവരെ അവരുടെ ഹൃദയകാഠിന്യത്തിനു
                              വിട്ടുകൊടുത്തു.
 13. എന്റെ ജനം എന്റെ വാക്കു കേട്ടിരുന്നെങ്കിൽ,
            ഇസ്രായേൽ എന്റെ മാർഗ്ഗത്തിൽ
                   ചരിച്ചിരുന്നെങ്കിൽ,
14. അതിവേഗം അവരുടെ വൈരികളെ ഞാൻ
                   കീഴ്പ്പെടുത്തുമായിരുന്നു;
     അവരുടെ ശത്രുക്കൾക്കെതിരെ എന്റെ കരം
                   ഉയർത്തുമായിരുന്നു.
15. കർത്താവിനെ വെറുക്കുന്നവർ അവിടുത്തെ
               കാൽക്കൽ വീഴുമായിരുന്നു;
      അവരുടെ ശിക്ഷ എന്നേയ്ക്കും
                          നിലനിൽക്കുമായിരുന്നു.
16. ഞാൻ മേൽത്തരം ഗോതമ്പുകൊണ്ട് നിങ്ങളെ
                     തീറ്റിപ്പോറ്റുമായിരുന്നു;
      പാറയിൽ നിന്നുള്ള തേൻ കൊണ്ട് നിങ്ങളെ
                  സംതൃപ്തരാക്കുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ