2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ദൈവമേ വൈകരുതേ

സങ്കീര്‍ത്തനം 40  

1. ഞാന്‍ ക്ഷമാപൂര്‍വ്വം 
                കര്‍ത്താവിനെ കാത്തിരുന്നു;
    അവിടുന്ന് ചെവി ചായിച്ച്‌ 
                       എന്റെ നിലവിളി കേട്ടു.
2.         ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും 
                      കുഴഞ്ഞ ചേറ്റില്‍ നിന്നും
            അവിടുന്ന് എന്നെ കര കയറ്റി;
           എന്റെ പാദങ്ങള്‍ പാറയില്‍ 
                           ഉറപ്പിച്ചു;
           കാല്‍വെയ്പ്പുകള്‍ സുരക്ഷിതമാക്കി. 
3. അവിടുന്ന് ഒരു പുതിയ ഗാനം എന്റെ
                       അധരങ്ങളില്‍ നിക്ഷേപിച്ചു; 
   നമ്മുടെ ദൈവത്തിന് ഒരു  സ്തോത്രഗീതം. 
   പലരും കണ്ടു ഭയപ്പെടുകയും കര്‍ത്താവില്‍ 
                 ശരണം വെയ്ക്കുകയും ചെയ്യും. 
4.       കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ 
                          ഭാഗ്യവാന്‍;
          വഴിതെറ്റി വ്യാജദേവന്മാരെ 
               അനുഗമിക്കുന്ന അഹങ്കാരികളിലേക്ക്
                        അവന്‍ തിരിയുന്നില്ല.  
5. ദൈവമേ, അങ്ങ് എത്ര അത്ഭുതങ്ങള്‍ 
              ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു!
    ഞങ്ങളുടെ കാര്യത്തില്‍ അങ്ങ്  
                  എത്ര ശ്രദ്ധാലുവായിരുന്നു!
    അങ്ങേക്ക് തുല്യനായി ആരുമില്ല. 
    ഞാന്‍ അവയെ വിവരിക്കാനും 
         പ്രഘോഷിക്കാനും തുനിഞ്ഞാല്‍ 
     അവ അസംഖ്യമാണല്ലോ.
6.       ബലികളും കാഴ്ചകളും അവിടുന്ന്
                   ആഗ്രഹിക്കുന്നില്ല;
         എന്നാല്‍ അവിടുന്ന് എന്റെ കാതുകള്‍ 
                         തുറന്നുതന്നു;
         ദഹന ബലിയും പാപപരിഹാരബലിയും
                 അവിടുന്ന്   ആവശ്യപ്പെട്ടില്ല.
7. അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇതാ 
               ഞാന്‍ വരുന്നു;  
    പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി 
                എഴുതിയിട്ടുണ്ട്.
8.         എന്റെ ദൈവമേ, അങ്ങയുടെ ഹിതം 
                     നിറവേറ്റുകയാണ് 
                                 എന്റെ സന്തോഷം;              
             അങ്ങയുടെ നിയമം 
                         എന്റെ ഹൃദയത്തിലുണ്ട്. 
9. ഞാന്‍ മഹാസഭയില്‍ 
         വിമോചനത്തിന്റെ സന്തോഷവാര്‍ത്ത 
                               അറിയിച്ചു;
    കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ 
    ഞാന്‍ എന്റെ അധരങ്ങളെ 
                  അടക്കിനിര്‍ത്തിയില്ല.

10.       അവിടുത്തെ രക്ഷാകരമായ സഹായത്തെ
                  ഞാൻ ഹൃദയത്തിൽ ഒളിച്ചുവച്ചിട്ടില്ല;
            അങ്ങയുടെ വിശ്വസ്തതയെയും 
                      രക്ഷയെയും പറ്റി
                                  ഞാൻ സംസാരിച്ചു.
            അവിടുത്തെ കാരുണ്യവും വിശ്വസ്തതയും
                 മഹാസഭയിൽ ഞാൻ  മറച്ചുവച്ചില്ല.
11. കർത്താവേ, അങ്ങയുടെ കാരുണ്യം 
                എന്നിൽ നിന്നു       
                        പിൻവലിക്കരുതേ!
      അവിടുത്തെ സ്നേഹവും വിശ്വസ്തതയും 
                   എന്നെ  സംരക്ഷിക്കട്ടെ!
12.        എണ്ണമറ്റ അനർത്ഥങ്ങൾ എന്നെ 
                           ചുറ്റിയിരിക്കുന്നു;
             എന്റെ കാഴ്ച നഷ്ടപ്പെടത്തക്കവിധം 
                   എന്റെ  ദുഷ്കൃത്യങ്ങൾ 
                             എന്നെപ്പൊതിഞ്ഞു;
             അവ എന്റെ തലമുടിയിഴകളേക്കാൾ
                            അധികമാണ്.
13. കർത്താവേ, എന്നെ മോചിപ്പിക്കാൻ
                 കനിവുണ്ടാകണമേ!
      കർത്താവേ, എന്നെ സഹായിക്കാൻ
                   വേഗം വരേണമേ!
14.         എന്റെ ജീവൻ അപഹരിക്കാൻ 
                          ശ്രമിക്കുന്നവർ
               ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ!
              എനിക്കു ദ്രോഹം ആഗ്രഹിക്കുന്നവർ
                  അപമാനിതരായി പിന്തിരിയട്ടെ!
15. ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചു
                     പറയുന്നവർ
      ലജ്ജ കൊണ്ട് സ്തബ്ധരാകട്ടെ!
16.        അങ്ങയെ അന്വേഷിക്കുന്നവർ 
                             അങ്ങയിൽ
                 സന്തോഷിച്ചുല്ലസിക്കട്ടെ!
             അങ്ങയുടെ രക്ഷയെ സ്നേഹിക്കുന്നവർ
             കർത്താവ് വലിയവനാണെന്ന്
                      നിരന്തരം ഉദ്ഘോഷിക്കട്ടെ!
17. ഞാൻ  ദരിദ്രനും പാവപ്പെട്ടവനുമാണ്;
      എങ്കിലും കർത്താവിന് എന്നെപ്പറ്റി
                  കരുതലുണ്ട്;
      അങ്ങെന്റെ സഹായകനും 
                             വിമോചകനുമാണ്;
      എന്റെ ദൈവമേ, വൈകരുതേ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ