2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ആശ്വാസം ദൈവത്തിൽ മാത്രം

സങ്കീർത്തനം 62

1. ദൈവത്തിൽ മാത്രമാണ് 

                      എനിക്ക് ആശ്വാസം;
    അവിടുന്നാണ് എനിക്കു രക്ഷ നൽകുന്നത്.
2. അവിടുന്നു മാത്രമാണ് എന്റെ
                       അഭയശിലയും കോട്ടയും;
    ഞാൻ കുലുങ്ങി വീഴുകയില്ല.
3. ചരിഞ്ഞമതിലും ആടുന്നവേലിയും പോലുള്ള
                ഒരുവനെ തകർക്കാൻ
   നിങ്ങൾ എത്ര നാൾ ഒരുമ്പെടും?
4. അവന്റെ ഔന്നത്യത്തിൽ നിന്ന് അവനെ
          തള്ളിയിടാൻ മാത്രമാണ് അവർ
                                   ആലോചിക്കുന്നത്.
    അവർ വ്യാജത്തിൽ ആനന്ദിക്കുന്നു;
    അധരങ്ങൾ കൊണ്ട് അനുഗ്രഹിക്കുന്നു;
    ഹൃദയം കൊണ്ട് ശപിക്കുന്നു.
5. ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം;
    അവിടുന്നാണ് എനിക്കു പ്രത്യാശ
                നൽകുന്നത്.
6. അവിടുന്നു മാത്രമാണ് എന്റെ
                  അഭയശിലയും കോട്ടയും;
   എനിക്കു കുലുക്കം തട്ടുകയില്ല.
7. എന്റെ മോചനവും മഹിമയും
                              ദൈവത്തിലാണ്;
    എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്.

8. ജനമേ, എന്നും ദൈവത്തിൽ ശരണം വയ്ക്കുവിൻ;
    അവിടുത്തെ മുമ്പിൽ നിങ്ങളുടെ
                             ഹൃദയം തുറക്കുവിൻ;
    അവിടുന്നാണ് നമ്മുടെ സങ്കേതം.

9. മർത്ത്യൻ ഒരു നിശ്വാസം മാത്രം;
    വലിയവനും ചെറിയവനും
            ഒന്നുപോലെ മിഥ്യയാണ്;
    തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;
    അവർ മുഴുവൻ ചേർന്നാലും
              ശ്വാസത്തേക്കാൾ  ലഘുവാണ്.
10. ചൂഷണത്തിൽ ആശ്രയിക്കരുത്;
     കവർച്ചയിൽ വ്യർത്ഥമായി ആശ വയ്ക്കരുത്;
     സമ്പത്തു വർദ്ധിച്ചാൽ അതിൽ
                                     മനസ്സു വയ്ക്കരുത്.
11. ദൈവം ഒരുപ്രാവശ്യം അരുളിച്ചെയ്തു;
      രണ്ടു പ്രാവശ്യം ഞാനതു കേട്ടു;
      ശക്തി ദൈവത്തിന്റെതാണ്.
12. കർത്താവേ, കാരുണ്യവും അങ്ങയുടേതാണ്;
      അവിടുന്ന് മനുഷ്യന് പ്രവൃത്തിയ്ക്കൊത്ത്
                    പ്രതിഫലം നൽകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ