2011, ജൂലൈ 22, വെള്ളിയാഴ്‌ച

സങ്കീർത്തനം 34 - ദൈവത്തിന്റെ സംരക്ഷണം


1. കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും;
   അവിടുത്തെ സ്തുതികൾ എപ്പോഴും എന്റെ
                        അധരങ്ങളിൽ ഉണ്ടായിരിക്കും.
2.     കർത്താവിൽ ഞാൻ അഭിമാനം കൊള്ളുന്നു;
        പീഡിതർ കേട്ട് ആനന്ദിക്കട്ടെ!
3. എന്നോടൊത്ത് കർത്താവിനെ 
                           മഹത്വപ്പെടുത്തുവിൻ;
    നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം.
4.      ഞാൻ  കർത്താവിനെ തേടി; അവിടുന്ന്
                                        എനിക്കുത്തരമരുളി;
        സർവ്വഭയങ്ങളിലും നിന്ന് അവിടുന്ന്
                                 എന്നെ മോചിപ്പിച്ചു.
5. അവിടുത്തെ നോക്കിയവർ പ്രകാശിതരായി; 
                                     അവർ ലജ്ജിതരാവുകയില്ല.
6.      ഈ എളിയവൻ നിലവിളിച്ചു. കർത്താവ് കേട്ടു;
         എല്ലാ കഷ്ടതകളിലും നിന്ന് അവനെ
                                          രക്ഷിക്കുകയും ചെയ്തു.
7. കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ
               ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.
8.        കർത്താവ്  എത്ര നല്ലവനെന്ന് രുചിച്ചറിയുവിൻ;
           അവിടുത്തെ  ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
9. കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ 
                                               ഭയപ്പെടുവിൻ;
    അവിടുത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും
                                            കുറവുണ്ടാവുകയില്ല.
10.       സിംഹക്കുട്ടികൾ ഇരകിട്ടാതെ 
                                       വിശന്നുവലഞ്ഞേക്കാം;
           കർത്താവിനെ അന്വേഷിക്കുന്നവർക്ക്
                                 ഒന്നിനും കുറവുണ്ടാവുകയില്ല.
11. മക്കളേ, ഞാൻ  പറയുന്നതു കേൾക്കുവിൻ;
     ദൈവഭക്തി ഞാൻ നിങ്ങളെ പരിശീലിപ്പിക്കാം.
12.       ജീവിതം ആഗ്രഹിക്കുകയും സന്തുഷ്ടമായ 
                  ദീർഘായുസ്സ് അഭിലഷിക്കുകയും  ചെയ്യുന്നുവോ?
13. തിന്മയിൽ നിന്നു നാവിനെയും വ്യാജഭാഷണത്തിൽ 
                   നിന്ന് അധരങ്ങളെയും സൂക്ഷിച്ചുകൊള്ളുവിൻ.
14.       തിന്മയിൽ  നിന്നകന്നു നന്മ ചെയ്യുവിൻ;
            സമാധാനമന്വേഷിച്ച് അതിനെ 
                                               പിന്തുടരുവിൻ.
15. കർത്താവ്   നീതിമാന്മാരെ കടാക്ഷിക്കുന്നു;
      അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു.
16.        ദുഷ്ക്കർമ്മികളുടെ ഓർമ്മ ഭൂമിയിൽ നിന്നു
                                       വിച്ഛേദിക്കാൻ
             കർത്താവ് അവർക്കെതിരെ മുഖം തിരിക്കുന്നു.
17. നീതിമാന്മാർ സഹായത്തിനു നിലവിളിക്കുമ്പോൾ
                      കർത്താവു കേൾക്കുന്നു;
      അവരെ സകലവിധ കഷ്ടതകളിലും നിന്ന്
                          രക്ഷിക്കുന്നു.
18.        ഹൃദയം നുറുങ്ങിയവർക്ക് കർത്താവ്    
                                       സമീപസ്ഥനാണ്;
             മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.
19. നീതിമാന്റെ ക്ളേശങ്ങൾ അസംഖ്യമാണ്;
      അവയിൽ നിന്നെല്ലാം കർത്താവ് അവനെ
                         മോചിപ്പിക്കുന്നു.
20.         അവന്റെ അസ്ഥികളെ കർത്താവ്
                                          കാത്തുസൂക്ഷിക്കുന്നു;
             അവയിലൊന്നുപോലും തകർക്കപ്പെടുകയില്ല.
21. തിന്മ ദുഷ്ടരെ സംഹരിക്കും;
      നീതിമാന്മാരെ ദ്വേഷിക്കുന്നവർക്കു 
                                ശിക്ഷാവിധിയുണ്ടാകും.
22.         കർത്താവു തന്റെ ദാസരുടെ ജീവനെ
                                                             രക്ഷിക്കുന്നു;
              അവിടുത്തെ ശരണം പ്രാപിക്കുന്നവർ
                                 ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ