2016, മേയ് 31, ചൊവ്വാഴ്ച

കർത്താവ് വാഗ്ദാനങ്ങളിൽ വിശ്വസ്തൻ

സങ്കീർത്തനം 145 

1. എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാൻ 
                പുകഴ്ത്തും; ഞാൻ  അങ്ങയുടെ നാമത്തെ 
                                    എന്നേക്കും വാഴ്ത്തും.
2. അനുദിനം ഞാൻ അങ്ങയെ പുകഴ്ത്തും;
    അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും.
3. കർത്താവ് വലിയവനും അത്യന്തം 
                                                     സ്തുത്യർഹനുമാണ്;
    അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്‌.
4. തലമുറ തലമുറയോട് അങ്ങയുടെ 
                             പ്രവൃത്തികളെ പ്രകീർത്തിക്കും;
    അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി 
                                    പ്രഘോഷിക്കും.
5. അവിടുത്തെ പ്രതാപത്തിന്റെ മഹത്വപൂർണ്ണമായ 
                       തേജസ്സിനെപ്പറ്റിയും അങ്ങയുടെ 
           അത്ഭുതപ്രവൃത്തികളെപ്പറ്റിയും ഞാൻ  ധ്യാനിക്കും.
6. അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ 
             ശക്തിയെപ്പറ്റി മനുഷ്യർ പ്രഘോഷിക്കും;
    ഞാൻ അങ്ങയുടെ മഹത്വം വിളംബരം ചെയ്യും.
7. അവിടുത്തെ സമൃദ്ധമായ നന്മയുടെ 
                      പ്രശസ്തി അവർ വിളിച്ചറിയിക്കും;
    അങ്ങയുടെ നീതിയെപ്പറ്റി അവർ ഉച്ചത്തിൽ പാടും.
8. കർത്താവ് കൃപാലുവും കരുണാമയനും 
                                  ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
9. കർത്താവ് എല്ലാവർക്കും നല്ലവനാണ്;
     തന്റെ സർവസൃഷ്ടികളുടെയും മേൽ അവിടുന്ന് 
                            കരുണ ചൊരിയുന്നു.
10. കർത്താവേ, അവിടുത്തെ എല്ലാ സൃഷ്ടികളും 
                          അവിടുത്തേക്ക്‌ കൃതജ്ഞതയർപ്പിക്കും;
      അങ്ങയുടെ വിശുദ്ധർ അങ്ങയെ വാഴ്ത്തും.
11. അവിടുത്തെ രാജ്യത്തിന്റെ മഹത്വത്തെപ്പറ്റി 
                               അവർ സംസാരിക്കും;
      അവിടുത്തെ ശക്തിയെ അവർ വർണ്ണിക്കും.
12. അവിടുത്തെ ശക്തമായ  പ്രവൃത്തികളും 
      അവിടുത്തെ രാജ്യത്തിന്റെ മഹത്വപൂർണ്ണമായ 
                    പ്രതാപവും മനുഷ്യമക്കളെ അവർ 
                                         അറിയിക്കും.
13. അവിടുത്തെ രാജത്വം ശാശ്വതമാണ്;
      അവിടുത്തെ ആധിപത്യം തലമുറകളോളം 
                           നിലനിൽക്കുന്നു;
     കർത്താവ് വാഗ് ദാനങ്ങളിൽ വിശ്വസ്തനും 
                പ്രവൃത്തികളിൽ കാരുണ്യവാനുമാണ്.
14. കർത്താവ് വീഴുന്നവരെ താങ്ങുന്നു; നിലം 
               പറ്റിയവരെ എഴുന്നേൽപ്പിക്കുന്നു.
15. എല്ലാവരും അങ്ങയിൽ ദൃഷ്ടി പതിച്ചിരിക്കുന്നു;
            അങ്ങ് അവർക്ക് യഥാസമയം 
                                          ആഹാരം കൊടുക്കുന്നു.
16. അവിടുന്ന് കൈതുറന്നു കൊടുക്കുന്നു;
              എല്ലാവരും സംതൃപ്തരാകുന്നു.
17. കർത്താവിന്റെ വഴികൾ നീതിനിഷ്ഠവും 
                 അവിടുത്തെ പ്രവൃത്തികൾ 
                            കൃപാപൂർണ്ണവുമാണ്.
18. തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്,
              ഹൃദയപരമാർഥതയോടെ
                                 വിളിച്ചപേക്ഷിക്കുന്നവർക്ക്,
              കർത്താവ്‌ സമീപസ്ഥനാണ്.
19. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് 
             സഫലമാക്കുന്നു;  അവിടുന്ന് അവരുടെ 
                            നിലവിളി കേട്ട് അവരെ രക്ഷിക്കുന്നു.
20. തന്നെ സ്നേഹിക്കുന്നവരെ കർത്താവ്‌ 
            പരിപാലിക്കുന്നു; എന്നാൽ, സകല ദുഷ്ടരെയും         
                        അവിടുന്ന് നശിപ്പിക്കും.
21. എന്റെ വായ്‌ കർത്താവിന്റെ സ്തുതികൾ പാടും;
      എല്ലാ ജീവജാലങ്ങളും അവിടുത്തെ വിശുദ്ധനാമത്തെ 
                                എന്നേക്കും വാഴ്തട്ടെ!  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ